ന്യൂഡൽഹി : സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്‌റ്റിസ് വിനോദ്ചന്ദ്രൻ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.വിജിലന്‍സ് അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് മാത്യൂ കുഴല്‍നാടന്റെ അപ്പീല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ തൈക്കണ്ടിയില്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് മാത്യൂ കുഴല്‍നാടന്റെ ആവശ്യം. തെളിവുകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയെന്നാണ് അപ്പീലിലെ പ്രധാന വാദം.
മാസപ്പടി ഡയറി വിവരങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി. അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കാന്‍ മതിയായ തെളിവില്ലെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് ശരിവെച്ചായിരുന്നു ഹൈക്കോടതി മാത്യൂ കുഴല്‍നാടന്റെ ഹര്‍ജി തള്ളിയത്.തെളിവുകള്‍ക്ക് വിശ്വാസ്യതയില്ലെന്ന ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്നും അപ്പീലില്‍ വാദമുണ്ട്.

