ആൻഡമാൻ തീരത്ത് അടുത്തിടെ പ്രകൃതി വാതകത്തിന്റെ വൻശേഖരം കണ്ടെത്തിയത് രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് പ്രതീക്ഷയേകുന്നു. നിലവിൽ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ ഏറ്റവും കൂടുതൽ പെട്രോളും ഡീസലും അടക്കമുള്ള അസംസ്കൃത എണ്ണയുടേതാണ്. ഡോളറിന്റെ മൂല്യം ഉയരുന്നത് ഇന്ധന ഇറക്കുമതിക്ക് കനത്ത ആഘാതമാകുന്നുണ്ട്.
കുറഞ്ഞ ചെലവിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള നീക്കം അമേരിക്കയുടെ അനിഷ്ടത്തിനു കാരണമാകുകയും തുടർന്ന് അമേരിക്കയിലേയ്ക്കുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനം ഉയർത്തുകയും ചെയ്ത നിർണായക ഘട്ടത്തിലാണ് ആൻഡമാനിൽ പ്രകൃതി വാതക ശേഖരം കണ്ടെത്തിയിരിക്കുന്നത്. ഇത് ഉപയോഗപ്പെടുത്താനാകുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ആശ്വാസമാകും.
രാജ്യത്തെ ഇന്ധന പ്രതിസന്ധി ഒഴിവായി കിട്ടുമെന്നതാണ് പ്രധാന ആശ്വസം. വ്യാവസായിക ആവശ്യത്തിനു മാത്രമല്ല, വാഹനങ്ങളിലും വീടുകളിലുമൊക്കെ ഇത് ഉപയോഗപ്പെടുത്താനാകുന്നത് അസംസ്കൃത എണ്ണയോടുള്ള ആശ്രിതത്വം കുറയ്ക്കാൻ സഹായിക്കും
നിലവിലിപ്പോൾ പ്രകൃതി വാതകവും രാജ്യം ഇറക്കുമതി ചെയ്യുകയാണ്. 70 മുതൽ 90 ശതമാനം വരെ മീഥേയ്‍ൻ അടങ്ങിയ സ്വാഭാവിക ഹൈഡ്രോകാർബൺ മിശ്രിതമാണിത്. കാർബൺ പുറത്ത് വിടുന്നത് കുറവായതിനാൽ മലിനീകരണത്തോത് കുറവാണ്. സംസ്കരണത്തിന് ചെലവ് കുറവാണെന്നതും നേട്ടമാണ്. ആൻഡമാന്റെ കിഴക്കെ തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ശേഖരം കണ്ടെത്തിയിരിക്കുന്നത്.
പ്രകൃതി വാതക ശേഖരം എത്രത്തോളമുണ്ടെന്നും അതിന്റെ സാധ്യതയും പരിശോധിക്കുകയാണ് അടുത്ത നടപടി.

