വാഷിങ്ടൻ : വേദനസംഹാരിയായ ടൈലനോൾ ഉപയോഗിക്കരുതെന്ന് ഗർഭിണികളോട് ആവർത്തിച്ച് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അത്യാവശ്യമില്ലെങ്കിൽ ടൈലനോൾ ഒഴിവാക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് ടൈലനോളിനെതിരെ ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
‘‘ഗർഭിണികളായ സ്ത്രീകളെ, അത്യാവശ്യത്തിനല്ലാതെ ടൈലനോൾ ഉപയോഗിക്കരുത്. ഒരു കാരണവശാലും നിങ്ങളുടെ കുട്ടിക്ക് ടൈലനോൾ നൽകരുത്. എംഎംആർ വാക്സിൻ മൂന്ന് പ്രത്യേക ഘട്ടങ്ങളിലായി എടുക്കണം. ചിക്കൻ പോക്സിനുള്ള വാക്സിൻ പ്രത്യേകം എടുക്കണം. 12 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ എടുക്കണം. പ്രധാനമായി, അഞ്ച് വാക്സിനുകളും പ്രത്യേകമായി എടുക്കണം’’ – ട്രംപ് ആവശ്യപ്പെട്ടു. അഞ്ചാംപനി, മുണ്ടിനീർ, റുബെല്ല എന്നിവയെ പ്രതിരോധിക്കാനായി എടുക്കുന്ന വാക്സിനാണ് എംഎംആർ.
ഗർഭിണികൾ ടൈലനോൾ കഴിക്കുന്നത് കുട്ടികളിൽ ഓട്ടിസം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വഴിവയ്ക്കും എന്ന പഠനത്തിനു പിന്നാലെ ആയിരുന്നു ട്രംപ് കഴിഞ്ഞദിവസം വാർത്താസമ്മേളനം നടത്തി ഇക്കാര്യം ആവശ്യപ്പെട്ടത്. നവജാത ശിശുക്കൾക്ക് നൽകുന്ന വാക്സീനുകളിൽ മാറ്റങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ നവജാതശിശുക്കൾക്ക് വാക്സീൻ നൽകേണ്ട ഒരു കാര്യവുമില്ലെന്നായിരുന്നു തെളിവുകളൊന്നും ഇല്ലാതെ അദ്ദേഹത്തിന്റെ വാദം.

