ദില്ലി: അഗ്നി-പ്രൈം മിസൈലിന്‍റെ (Agni-Prime Missile) റെയിൽ അധിഷ്‌ഠിത മൊബൈൽ ലോഞ്ചറില്‍ നിന്നുള്ള പുതിയ മിസൈൽ പരീക്ഷണം വിജയകരം. ഡിആർഡിഒ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്‍റെ കോച്ചിൽ നിനാണ് മിസൈൽ പരീക്ഷണം നടത്തിയത്. ട്രെയിന്‍ കോച്ചില്‍ നിന്ന് ഇന്ത്യ നടത്തിയ ആദ്യ മിസൈല്‍ പരീക്ഷണം വിജയകരം എന്ന് ഡിആർഡിഒ അറിയിച്ചു. 2,000 കിലോമീറ്റര്‍ പ്രഹരശേഷിയില്‍ ചൈനയും പാകിസ്ഥാനും താണ്ടാനുള്ള കരുത്തുള്ള അത്യാധുനിക ഇന്‍റര്‍മീഡിയേറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് അഗ്നി-പ്രൈം.
ആദ്യമായാണ് പ്രത്യേകമായി രൂപകല്‍പന ചെയ്‌ത ട്രെയിന്‍ അധിഷ്‌ഠിത ലോഞ്ചറില്‍ നിന്ന് അഗ്നി-പ്രൈം മിസൈലിന്‍റെ പരീക്ഷണം നടത്തുന്നത് എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. അഗ്നി-പ്രൈം മിസൈല്‍ പരീക്ഷണ വിജയത്തില്‍ ഡിആര്‍ഡിഒയെയും സ്‌ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡിനെയും (എസ്എഫ്‌സി), പ്രതിരോധ സേനകളെയും അഭിനന്ദിച്ച രാജ്‌നാഥ് സിംഗ് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രെയിനില്‍ നിന്ന് മിസൈല്‍ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യയുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇതോടെ ഇന്ത്യ ഇടംപിടിച്ചതായും പ്രതിരോധമന്ത്രി അറിയിച്ചു.

