ന്യൂഡൽഹി: തെരഞ്ഞെടുപ്പ് സമയത്ത് വ്യാജ കാർഡുകളുടെ ദുരുപയോഗം തടയാൻ ആധാർ കാർഡുകളിൽ ചിപ്പുകൾ സ്ഥാപിക്കണമെന്ന് സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളുടെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച യാദവ്, നിരവധി വ്യാജ ആധാർ കാർഡുകൾ സൃഷ്ടിക്കപ്പെടുകയും കള്ളവോട്ടിനായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ, ആധാറിന്റെ സുരക്ഷാ സവിശേഷതകൾ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു. വഞ്ചനാപരമായ രീതികൾ തടയുന്നതിനും വോട്ടിങ് സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കുന്നതിനും തെരഞ്ഞെടുപ്പ് കമീഷൻ നടപടികൾ സ്വീകരിക്കണമെന്നും യാദവ് ഊന്നിപ്പറഞ്ഞു.
രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തേണ്ടതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സംവരണം ശരിയായ രീതിയില്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ജാതി സെന്‍സസ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പിന്നോക്ക വിഭാഗത്തെയും ദലിത് വിഭാഗത്തെയും ന്യൂനപക്ഷത്തെയും ചേർത്തുനിര്‍ത്തി സഖ്യമുണ്ടാക്കുന്നതിലൂടെ ജനങ്ങളുടെ ശരിയായ പ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഈ സഖ്യമാണ് സഹായിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ബി.ജെ.പിക്ക് എതിരെ പോരാടാനുള്ള കരുത്താണിതെന്നും അഖിലേഷ് പറഞ്ഞു. സമൂഹത്തില്‍ ഭിന്നിപ്പും വിദ്വേഷവും വളര്‍ത്തി സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും നശിപ്പിക്കുകയാണ് ഭരണകക്ഷിയായ ബി.ജെ.പിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

