വാഷിങ്ടൻ : പതിനൊന്ന് രാജ്യാന്തര സംഘര്‍ഷങ്ങള്‍ക്ക് താൻ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മേയ് മാസത്തിൽ നടന്ന സംഘർഷം ഉൾപ്പെടെയാണ് ട്രംപിന്റെ അവകാശവാദം. യുഎസ് പ്രതിനിധിസഭയിലെ റിപബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ബൈറോണ്‍ ഡൊണാള്‍ഡ്‌സിന്റെ, സമൂഹമാധ്യമത്തിലെ പഴയൊരു കുറിപ്പ് പങ്കുവച്ചാണ് ട്രംപിന്റെ അവകാശവാദം.
ഏഴ് രാജ്യാന്തര സംഘര്‍ഷങ്ങള്‍ക്ക് താന്‍ മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്നായിരുന്നു ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നത്. അര്‍മേനിയ-അസര്‍ബൈജാന്‍, കംബോഡിയ-തായ്‌ലന്‍ഡ്, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ-റുവാണ്ട, ഈജിപ്ത്-എത്യോപ്യ, ഇന്ത്യ-പാക്കിസ്ഥാൻ, ഇസ്രയേല്‍-ബഹ്‌റൈന്‍, ഇസ്രയേല്‍-ഇറാന്‍, ഇസ്രയേല്‍-മൊറോക്കോ, ഇസ്രയേല്‍-സുഡാന്‍, ഇസ്രയേല്‍-യുഎഇ, സെര്‍ബിയ-കൊസോവോ ഉൾപ്പെടെയുള്ള സംഘര്‍ഷങ്ങളാണ് യുഎസ് മധ്യസ്ഥത വഹിച്ചുവെന്ന് അവകാശപ്പെട്ട് ബൈറോണ്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
അടുത്തിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ചത് തന്റെ ഇടപെടലിലൂടെ ആണെന്ന് ട്രംപ് പറഞ്ഞിരുന്നു. ട്രംപ് പല തവണ ഇക്കാര്യം പറഞ്ഞുവെങ്കിലും അപ്പോഴെല്ലാം അദ്ദേഹത്തിന്റെ അവകാശവാദത്തെ ഇന്ത്യ തള്ളിക്കളയുകയായിരുന്നു.

