വാഷിങ്ടൻ : റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ കൂടുതൽ പ്രതിരോധം ഏർപ്പെടുത്തിയാൽ റഷ്യൻ സമ്പത്ത് വ്യവസ്ഥ തകരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. റഷ്യയ്ക്കു മേൽ സമ്മർദം വർധിപ്പിക്കാൻ യുഎസ് തയാറാണെന്നും എന്നാൽ അതിന് യൂറോപ്യൻ പങ്കാളികൾ ഞങ്ങളെ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബെസെന്റ് ഇക്കാര്യം വ്യക്തമാക്കിയത്.
‘‘യുക്രെയ്ൻ സൈന്യത്തിന് എത്ര കാലം പിടിച്ചു നിൽക്കാൻ കഴിയും, റഷ്യൻ സമ്പദ് വ്യവസ്ഥ എത്രകാലം പിടിച്ചു നിൽക്കും എന്നതു തമ്മിലുള്ള ഒരു മത്സരത്തിലാണ് നമ്മളിപ്പോള്‍. യുഎസും യൂറോപ്യൻ യൂണിയനും ഒരുമിച്ച് റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ കൂടുതൽ പ്രതിരോധം ഏർപ്പെടുത്തിയാൽ റഷ്യയുടെ സമ്പദ് വ്യവസ്ഥ പൂർണമായും തകരും. പിന്നാലെ യുഎസുമായി ചർച്ചയ്ക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തയാറാകും. ഇന്ത്യ ഇത്രയധികം എണ്ണ റഷ്യയിൽ നിന്ന് വാങ്ങുന്നത് വളരെ നിരാശാജനകമാണെന്ന് ട്രംപ് പറഞ്ഞതാണ്’’– ബെസെന്റ് പറഞ്ഞു
റഷ്യയ്‌ക്കെതിരെ രണ്ടാംഘട്ട ഉപരോധത്തിന് യുഎസ് ഒരുങ്ങുന്ന എന്ന സൂചന നേരത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയിരുന്നു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് ഇതു സംബന്ധിച്ച് ട്രംപ് സൂചന നൽകിയത്. എന്നാൽ ഉപരോധം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.

