വാഷിംഗ്ടൺ: ട്രംപ് ഭരണത്തിൻ്റെ ആദ്യ ഏഴ് മാസത്തിൽ അമേരിക്കൻ തൊഴിൽ വിപണി ദുർബലമായെന്ന് റിപ്പോർട്ട്. തൊഴിലില്ലായ്മ വർധിക്കുകയും ട്രംപിൻ്റെ താരിഫ് നയങ്ങൾ കാരണം പണപ്പെരുപ്പം ഉയരുകയും ചെയ്തു. ഇത് ട്രംപ് നൽകിയ വലിയ സാമ്പത്തിക വളർച്ചാ വാഗ്ദാനങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നു.
വെള്ളിയാഴ്ച പുറത്തുവന്ന തൊഴിൽ റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റിൽ 22,000 പുതിയ തൊഴിലുകൾ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി ഉയർന്നു. ഫാക്ടറികളിലും നിർമ്മാണ മേഖലയിലും വലിയ തോതിൽ തൊഴിലാളികളെ കുറച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2020 ഡിസംബറിന് ശേഷം ആദ്യമായാണ് ഇത്തരമൊരു കുറവ് രേഖപ്പെടുത്തുന്നത്.
അതേസമയം, തൻ്റെ ഭരണകൂടം വളരെ വേഗത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. “നിങ്ങൾ ഇതുവരെ കാണാത്ത വിജയം ഞങ്ങൾ നേടും,” അദ്ദേഹം പറഞ്ഞു. “രാജ്യത്തുടനീളം പുതിയ ഫാക്ടറികൾ തുറക്കാൻ തുടങ്ങുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണുക, ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ഈ രാജ്യത്ത് സംഭവിക്കാൻ പോകുന്നു,” ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിൻ്റെ ഈ പ്രസ്താവനകൾ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നില്ല. ഒരു പതിറ്റാണ്ടായി ട്രംപിന്റെ ശക്തിയായിരുന്ന സാമ്പത്തിക കാര്യങ്ങൾ ഇപ്പോൾ അദ്ദേഹത്തിന് വലിയ ദൗർബല്യമായി മാറിയിരിക്കുന്നു. ആദ്യ ഭരണകാലത്ത് 2020-ൽ 56 ശതമാനം ആളുകൾ ട്രംപിൻ്റെ സാമ്പത്തിക നേതൃത്വത്തെ അംഗീകരിച്ചിരുന്നു. എന്നാൽ, ജൂലൈയിൽ അത് 38 ശതമാനമായി കുറഞ്ഞുവെന്ന് ഒരു അഭിപ്രായ വോട്ടെടുപ്പിൽ പറയുന്നു. പുതിയ കണക്കുകൾ ട്രംപ് ഭരണകൂടത്തിന് കൂടുതൽ തലവേദന സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

