വാഷിങ്ടൻ : റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ വഴിത്തിരിവായേക്കാവുന്ന റഷ്യൻ നിലപാടുമാറ്റം വെളിപ്പെടുത്തി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. യുദ്ധാനന്തരം ഇനിയൊരു ആക്രമണത്തിൽനിന്ന് യുക്രെയ്നിന് സംരക്ഷണമേകാനുള്ള നീക്കങ്ങളോട് റഷ്യ അനുകൂല നിലപാട് അറിയിച്ചതുൾപ്പെടെയാണ് വാൻസ് പരാമർശിച്ചത്.
‘തങ്ങളുടെ പാവ സർക്കാരിനെ യുക്രെയ്നിൽ സ്ഥാപിക്കാനാകില്ലെന്ന തിരിച്ചറിവും അവർ പ്രകടിപ്പിച്ചു. എന്നാൽ യുദ്ധം അവർ നിർത്തുമെന്ന് ഉറപ്പിച്ച് പറയാനാകില്ല’ – വാൻസ് പറഞ്ഞു. യുദ്ധം തുടങ്ങി മൂന്നര വർഷത്തിനുശേഷം ആദ്യമായാണു റഷ്യ ഇങ്ങനെയൊരു നിലപാടുമാറ്റം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ അലാസ്കയിൽ ഏതാനും ദിവസം മുൻപു കൂടിക്കാഴ്ച നടത്തിയിരുന്നു.
അജണ്ട അംഗീകരിക്കുംവരെ വ്ലാഡിമിർ പുട്ടിൻ – വൊളോഡിമിർ സെലെൻസ്കി കൂടിക്കാഴ്ചയില്ലെന്ന് കഴിഞ്ഞ ദിവസം റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ് നിലപാട് സ്വീകരിച്ചിരുന്നു. കൂടികാഴ്‌ചയ്‌ക്ക് വ്യക്‌തമായ അജണ്ട ഉണ്ടെങ്കിൽ ചർച്ചയ്‌ക്ക് പ്രസിഡന്റ് പുട്ടിൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നയിച്ച നിരവധി വിഷയങ്ങളിൽ വിട്ടുവീഴ്‌ചയ്‌ക്ക് റഷ്യ തയാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

