മോസ്കോ: അലാസ്കയിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ച സമയോചിതവും അങ്ങേയറ്റം ഫലപ്രദവുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. യുക്രെയ്ൻ സംഘർഷത്തിൽ അമേരിക്കയുടെ നിലപാട് റഷ്യ അംഗീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ പുടിൻ സമാധാനപരമായ പരിഹാരം കാണാനുള്ള റഷ്യയുടെ ഉദ്ദേശ്യം ട്രംപിനോട് ആവർത്തിച്ചുവെന്നും ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. വളരെക്കാലമായി ഈ തലത്തിൽ ഇത്തരത്തിലുള്ള നേരിട്ടുള്ള ചർച്ചകൾ ഞങ്ങൾ നടത്തിയിട്ടില്ല. റഷ്യയ്ക്ക് ശാന്തമായും വിശദമായും നിലപാട് ആവർത്തിക്കാൻ അവസരം ലഭിച്ചുവെന്നും പുടിൻ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തിനിടെ കൂട്ടിച്ചേർത്തു.
‘യുദ്ധം എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടിനെ ഞങ്ങൾ ബഹുമാനിക്കുന്നു. അതും ഞങ്ങളുടെ ലക്ഷ്യമാണ്. സമാധാനപരമായ മാർഗങ്ങളിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിലേക്ക് നീങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’വെന്നും പുടിൻ വ്യക്തമാക്കി. ട്രംപുമായി നടത്തിയ സംഭാഷണം വളരെ വ്യക്തവും, അർത്ഥവത്തായതുമായിരുന്നുവെന്നും പുടിൻ പറഞ്ഞു. ‘എന്റെ അഭിപ്രായത്തിൽ, ആവശ്യമായ തീരുമാനങ്ങളിലേക്ക് അത് നമ്മെ അടുപ്പിക്കുന്നു’വെന്നും പുടിൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.

