ജോർജ്ജിയ: അമേരിക്കയിൽ സൈനിക കേന്ദ്രത്തിൽ വെടിവെയ്പ്പിൽ 5 സൈനികർക്ക് പരിക്ക്. ജോർജിയ സംസ്ഥാനത്തെ ഫോർട്ട് സ്റ്റുവർട്ട് സൈനിക കേന്ദ്രത്തിൽ ഉണ്ടായ വെടിവെയ്പ്പിലാണ് സൈനികർക്ക് പരിക്കേറ്റത്. സൈനികരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം. ബുധനാഴ്ച്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് വെടിവയ്പ് നടന്നത്. പട്ടാളക്കാരൻ തന്നെയാണ് ഇതര സൈനികർക്ക് നേരെ വെടിയുതിർത്തത്. കോർണേലിയസ് റാഡ്‌ഫോർഡ് എന്ന 28 കാരനായ സൈനികനാണ് വെടിവയ്പിന് പിന്നിൽ.
ഇയാളെ കസ്റ്റഡിയിലെടുത്തു. സ്വകാര്യ കൈത്തോക്ക് ഉപയോഗിച്ചായിരുന്നു ഇയാൾ വെടിവെച്ചത്. അറ്റ്ലാൻറയുടെ കിഴക്കൻ മേറഖലയിലെ സൈനിക താവളത്തിലാണ് വെടിവയ്പുണ്ടായത്. സൈനിക ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനാണ് വെടിയുതിർത്തത്. യുദ്ധമേഖലയിൽ ഇയാളെ വിന്യസിച്ചിരുന്നില്ലെന്നാണ് ഇൻഫന്ററി വിഭാഗം ബ്രിഗേഡിയർ ജനറൽ ജോൺ ലൂബാസ് വിശദമാക്കിയത്. അക്രമം ചെറുത്ത ധീരരായ സൈനികർക്ക് നന്ദി രേഖപ്പെടുത്തുന്നതായും ജോൺ ലൂബാസ് വിശദമാക്കി. മറ്റൊന്നും ആലോചിക്കാതെ സൈനികരുടെ ഇടപെടലുണ്ടായതാണ് വലിയ രീതിയിലുള്ള ആൾനാശമുണ്ടാവാതിരിക്കാൻ കാരണമായി വിശദമാക്കുന്നത്. സെർജന്റ് പദവിയാണ് അക്രമം അഴിച്ചുവിട്ട സൈനികനുള്ളത്.

