ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജനവാസമേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശം. ഉത്തരകാശിയിലെ ധരാളി ഗ്രാമത്തിലാണ് വൻ ദുരന്തുമുണ്ടായത്. ഗ്രാമത്തിൻ്റെ ഒരു ഭാഗം ഒലിച്ചുപോയു. 4 പേർ മരിച്ചതായി സ്ഥിരീകരിച്ചു. നൂറോളം പേരെ കാണാതായി. മേഘവിസ്ഫോടനത്തെ തുടർന്നാണ് മിന്നൽ പ്രളയമുണ്ടായത്.
ഉച്ചക്ക് 1.40 ഓടെ ഘീർഗംഗ നദിയിലൂടെ ജലം കുത്തിയൊലിച്ചെത്തുകയായിരുന്നു. ബഹുനില കെട്ടിടങ്ങളെയും വീടുകളെയുമെല്ലാം പിഴുതെടുത്താണ് ജലമൊഴുകിയത്. ഗ്രാമത്തെ നക്കിത്തുടച്ചുള്ള പ്രളയജലത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കരസേനയടക്കം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ പ്രദേശത്ത് ഇപ്പോഴും പ്രളയജലം ഒഴുകുകയാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രളയ മുന്നറിയിപ്പൊന്നും നേരത്തേ നൽകിയിരുന്നില്ല.
ദുരന്തത്തെ തുടർന്ന് പ്രദേശത്തുള്ളവർ ഉടൻ മാറിത്താമസിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ധാരാളി ഗ്രാമത്തിലെ ഘീർഗംഗ നദിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു. കുത്തനെയുള്ള നദിയിൽ നിന്നും വെള്ളത്തിനൊപ്പം പതിച്ച ഉരുളൻ കല്ലുകളുടെ പ്രഹരത്തിൽ ബഹുനില കെട്ടിടങ്ങളും വീടുകളും തകർന്ന് കുത്തിയൊലിച്ചു പോയി. ആളുകൾ അലറിവിളിക്കുന്നതും വിഡിയോയിൽ കേൾക്കാം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. മേഖലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ഉത്തരാഖണ്ഡ് ജനതക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

