ഓവൽ: ഓവൽ ടെസ്റ്റിലെ ത്രില്ലർ പോരാട്ടത്തിനൊടുവിൽ ഇന്ത്യയ്ക്ക് ജയം. ആറു റണ്ണിനായിരുന്നു ജയം. അഞ്ചാം ദിനം നാല് വിക്കറ്റ് ശേഷിക്കെ 35 റൺ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ടിനെ മുഹമ്മദ് സിറാജ് എറിഞ്ഞിടുകയായിരുന്നു. അഞ്ചാം ടെസ്റ്റ് തോറ്റ് പരമ്പര നഷ്ടമാകുമെന്ന് ഉറപ്പിച്ചിടത്ത് നിന്നാണ് ഇന്ത്യയുടെ ഉയർത്തെഴുനേൽപ്പ്. ജയത്തോടെ പരമ്പര 2-2 സമനിലയിൽ കലാശിച്ചു. ഒരു മത്സരം സമനിലയായിരുന്നു. സ്കോർ: ഇന്ത്യ 224, 396; ഇംഗ്ലണ്ട് 247, 367.
അഞ്ചാം ദിനം പ്രസിദ്ധ് കൃഷ്ണയെ തുടർച്ചയായി രണ്ട് ബൗണ്ടറികൾ അടിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. എന്നാൽ അടുത്ത ഓവറിൽ ജാമി സ്മിത്തിനെ (20 പന്തിൽ 2) സിറാജ് പുറത്താക്കി. പിന്നാലെ ജാമി ഒവർടണിനെയും പുറത്താക്കി സിറാജ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. തുടർന്ന് ചെറുത്ത് നിൽക്കാൻ ശ്രമിച്ച ജോഷ് ടങിനെ (12 പന്തിൽ 0) പ്രസിദ്ധ് കൃഷ്ണകൂടാരംകയറ്റി.
അവസാന വിക്കറ്റിൽ ബാറ്റ് ചെയ്യാനായി പരിക്കേറ്റ ക്രിസ് വോക്സ് എത്തി. എന്നാൽ ഒറ്റയാൾ പോരാട്ടം നടത്തിയ ഗസ് അറ്റ്കിൻസൺസിനെ (29 പന്തിൽ 17) കൂടി വീഴ്ത്തി സിറാജ്ഇന്ത്യയ്ക്ക് ജയം നേടി കൊടുത്തു. ഇന്ത്യക്കായി സിറാജ് അഞ്ചും പ്രസിദ്ധ് നാലും വിക്കറ്റ് വീഴ്ത്തി.നാലാം ദിനം കളിയവസാനിക്കുമ്പോൾ ഇം ഗ്ലണ്ടിനായിരുന്നു വിജയപ്രതീക്ഷ.
ബ്രൂക്കിന്റെയും (98 പന്തിൽ 111) റൂട്ടിന്റെയും (152 പന്തിൽ 105) സെഞ്ചുറികളാണ് ജയ പ്രതീക്ഷയിലായിരുന്ന ഇന്ത്യയെ തളർത്തിക്കളഞ്ഞത്. നാലാംദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റണ്ണെന്ന നിലയിൽ ഇംഗ്ലീഷുകാർ തുടങ്ങി.ബെൻഡക്കറ്റിനെയും (54) ക്യാപ്റ്റൻ ഒല്ലി പോപ്പിനെയും (27) പുറത്താക്കി ഇന്ത്യ കളി പിടിക്കുമെന്ന് കരുതിയെങ്കിലും ബ്രൂക്കും റൂട്ടും തടഞ്ഞു. നാലാം വിക്കറ്റിൽ ഈസഖ്യം 211 പന്ത് നേരിട്ട് 195 റണ്ണാണ് നേടിയത്. സ്കോർ 19ൽ നിൽക്കെ ബ്രൂക്ക് നൽകിയ അവസരം മുഹമ്മദ് സിറാജ് പാഴാക്കിയത് ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകി. പ്രസിദ്ധ് കൃഷ്ണയുടെ ഷോർട്ട് പിച്ച് പന്ത് സിക്സർ പായിക്കാനുള്ള ശ്രമത്തിലായിരുന്നു ഇംഗ്ലീഷ് ബാറ്റർ. എന്നാൽ വരയ്ക്കരികെ നിന്ന സിറാജിന്റെ കൈകളിൽ പന്തൊതുങ്ങി. പക്ഷേ, പന്ത് കൈപ്പിടിയിലാക്കി രണ്ടടി പിന്നോട്ട് വച്ച് ഇന്ത്യൻ പേസർ വരയിൽ ചവുട്ടി. ഇതോടെ സിക്സറായി. ബ്രൂക്ക് പിന്നെ തിരിഞ്ഞു നോക്കിയില്ല.
സിറാജും പ്രസിദ്ധം ആകാശ് ദീപും ഉൾപ്പെട്ട ഇന്ത്യയുടെ മൂന്നംഗ പേസ് നിര എറിഞ്ഞു തളർന്നു. ചായക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ബൂക്കിനെ ആകാശ്പുറത്താക്കി. പിന്നാലെ റൂട്ടിനെയും ജേക്കബ് ബെതലിനെയും (5)മടക്കി പ്രസിദ്ധ് ഇന്ത്യക്ക് നേരിയ പ്രതീക്ഷ നൽകി. അപ്പോഴേക്കും മഴയെത്തി. കളി നിർത്തിവച്ചു. രണ്ട് റണ്ണുമായി ജാമി സ്മിത്തും റണ്ണൊന്നുമെടുക്കാതെ ജാമി ഒവർട്ടണുമാണ് ക്രീസിൽ. തുടർച്ചയായി മൂന്ന് വിക്കറ്റുകൾ നേടി ഇന്ത്യ കളിയിലേക്ക് തിരിച്ചുവരുമ്പോഴായിരുന്നു മഴയുടെ രംഗപ്രവേശം.