യു പി യിൽ ഒരു സംഘം ആളുകള്‍ക്ക് മുന്നില്‍ ഏത്തമിടുന്ന ട്രെയിനി ഐഎഎസ് ഓഫീസറുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. യുപിയിലെ ഷാജഹാന്‍പൂരിലാണ് സംഭവം. റിങ്കു സിങ് എന്ന ഐഎഎസ് ഓഫീസറെ ഏത്തമിടീച്ചത് ഒരു കൂട്ടം അഭിഭാഷകരാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതും ചുമതലയേറ്റ ആദ്യദിവസം തന്നെ
ഷാജഹാന്‍പുരിലെ പോവായാന്‍ തഹസിലില്‍ പുതിയ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായി ചുമതലയെടുത്ത റിങ്കു സിങ്, ആദ്യദിനം തന്നെ ചിലയാളുകള്‍ പൊതുശൗചാലയത്തിന് പുറത്ത് ഒരു മറയുമില്ലാതെ മൂത്രമൊഴിക്കുന്നത് കണ്ടു. പിന്നാലെ ഇത്തരത്തില്‍ വൃത്തികേട് കാണിച്ചവരെയെല്ലാം അദ്ദേഹം ഏത്തമിടീക്കുകയും ചെയ്തു. മറ്റൊരു സംഭവത്തില്‍ സ്വന്തം കുഞ്ഞുങ്ങളുമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ചില രക്ഷകര്‍ത്താക്കളെയും ഉദ്യോഗസ്ഥന്‍ ശിക്ഷിച്ചിരുന്നു. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ അയക്കാത്തതിനായിരുന്നു മാതാപിതാക്കളെ ശിക്ഷിച്ചത്. ഇതിന് പിന്നാലെ ഒരും സംഘം അഭിഭാഷകർ ഓഫീസിലെത്തി പ്രതിഷേധം ആരംഭിച്ചു.
ഉദ്യോഗസ്ഥന്‍ ഏത്തമിടീച്ച് ശിക്ഷനടപ്പാക്കിയതില്‍ ഒരാള്‍ ബ്രാഹ്‌മണനാണെന്നും, അയാള്‍ക്ക് വൃത്തിയില്ലാത്ത പൊതു ശൗചാലയത്തിനുള്ളില്‍ പോകാന്‍ കഴിയില്ലായിരുന്നുവെന്നാണ് അഭിഭാഷകർ പറയുന്നത്. ഇതോടെ അഭിഭാഷക സംഘത്തോട് കാര്യങ്ങള്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അപ്പോഴാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ ജോലി ചെയ്യുന്ന ഓഫീസ് പരിസരം വൃത്തിയും വെടിപ്പുമില്ലാതെ കിടക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയത്. ഓഫീസിലെ ശൗചാലയം വൃത്തിയില്ലാത്തതാണെന്നും പല മൃഗങ്ങളും ഓഫീസ് പരിസരത്ത് അലഞ്ഞു തിരിയുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഇതോടെ ആ വീഴ്ച തന്‍റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണെന്ന് സമ്മതിച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍ ഏത്തമിടുകയായിരുന്നു.
പത്തുദിവസങ്ങള്‍ക്ക് മുമ്പ് ഓഫീസും പരിസരങ്ങളും വൃത്തിയാക്കിയെന്ന് തഹസില്‍ദാർ ചൂണ്ടിക്കാട്ടിയെങ്കിലും വീണ്ടും മോശമായ സ്ഥിതി ഉണ്ടായിട്ടും അത് പരിഹരിക്കാത്തത് തങ്ങളുടെ ഭാഗത്തെ വീഴ്ചയാണെന്നും അതിന്‍റെ ഉത്തരവാദിത്തം ഏല്‍ക്കുന്നുവെന്നുമാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ പറയുന്നത്.