വാഷിങ്ടൻ : 5000 അടി ഉയരത്തിൽ പറക്കുന്നതിനിടെ എൻജിൻ നിലച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. അമേരിക്കയിലെ വാഷിങ്ടൻ ഡളസ് വിമാനത്താവളത്തിലാണ് സംഭവം. ജർമനിയിലെ മ്യൂണിക്കിലേക്ക് പോകുകയായിരുന്ന, യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനമാണ് ജൂലൈ 25ന് നിലത്തിറക്കിയത്. അഹമ്മാദാബാദിൽ അപകടത്തിൽപ്പെട്ടതും ബോയിങിന്റെ ഡ്രീംലൈനർ വിമാനമായിരുന്നു.
ഡളസ് വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനം 5000 അടി ഉയരത്തിലെത്തിയപ്പോൾ ഇടത് എൻജിന്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് മെയ് ഡേ സന്ദേശം അയച്ചു.
നിറയെ ഇന്ധനമുണ്ടായിരുന്നതിനാൽ അടിയന്തര ലാൻഡിങ് നടത്തിയാൽ അപകട സാധ്യതയുള്ളതിനാൽ രണ്ടര മണിക്കൂറോളം പറന്ന് ഇന്ധനം കത്തിച്ചുകളഞ്ഞതിനു ശേഷമാണ് ലാൻഡ് ചെയ്തത്. സംഭവത്തിൽ ആർക്കും പരുക്കില്ല. വിമാനത്തിന്റെ സാങ്കേതിക തകരാർ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

