വാഷിങ്ടൻ : വിവിധ രാജ്യങ്ങൾക്കുമേൽ താരിഫ് ചുമത്തുന്നതിനുള്ള ഓഗസ്റ്റ് 1ലെ സമയപരിധിയിൽ മാറ്റമില്ലെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് അറിയിച്ചു. ഈ വിഷയത്തിൽ ഉറച്ചുനിന്ന ലുട്‌നിക് വ്യാപാര നയ സമയക്രമത്തോടുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധത അടിവരയിടുന്ന തരത്തിൽ കാലാവധി നീട്ടാനുള്ള സാധ്യത തള്ളിക്കളഞ്ഞതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
അതേസമയം, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഞായറാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. യൂറോപ്പുമായുള്ള വ്യാപാര കരാറിൽ ഒപ്പുവയ്ക്കാൻ ഈ കൂടിക്കാഴ്ച സഹായിക്കുമെന്നാണ് കരുതുന്നത്. ചർച്ച വിജയിച്ചാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള മിക്ക ഉൽപന്നങ്ങൾക്കും 15 ശതമാനം അടിസ്ഥാന താരിഫ് ഏർപ്പെടുത്തിയേക്കുമെന്നുമാണ് കരുതുന്നത്. കാറുകൾ, സ്റ്റീൽ, അലുമിനിയം, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങി നിർണായക മേഖലകളിലെ ഉൽപന്നങ്ങൾക്കുള്ള താരിഫിലും ചർച്ചയിൽ തീരുമാനമായേക്കും.
താരിഫ് ചുമത്താനുള്ള ജൂലൈ 9 എന്ന നേരത്തെയുള്ള സമയപരിധി ഓഗസ്റ്റ് 1 വരെ നീട്ടുകയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെ, ജപ്പാൻ, ഇന്തൊനീഷ്യ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളുമായി യുഎസ് വ്യാപാര കരാറുകളിൽ ഒപ്പുവച്ചു. ജൂലൈ ആദ്യം മുതൽ ട്രംപ് ഒട്ടേറെ രാജ്യങ്ങൾക്ക് താരിഫ് കത്തുകൾ അയയ്ക്കുകയും ചെയ്തിരുന്നു. ചെറിയ രാജ്യങ്ങൾക്ക് 10-15 % വരെയാണ് താരിഫ് ചുമത്തുക.