ധാക്ക: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫിൽ ഇളവ് ലഭിക്കാനായി യുഎസ് വ്യോമയാന കമ്പനിയായ ബോയിങ്ങിൽ നിന്ന് 25 വിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്. ഇവയിൽ ചിലത് അടുത്ത ഒന്ന്, രണ്ട് വർഷത്തിനുള്ളിൽ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പരസ്പര താരിഫ് സംബന്ധിച്ച് യുഎസുമായുള്ള വ്യാപാര ചർച്ചകളുടെ ഭാഗമായാണ് വിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ് തീരുമാനിച്ചതെന്ന് വാണിജ്യ സെക്രട്ടറി മഹ്ബൂബുർ റഹ്മാൻ പറഞ്ഞു.
ഓഗസ്റ്റ് 1ലെ താരിഫ് സമയപരിധി നീട്ടില്ലെന്ന് യുഎസ് വാണിജ്യ സെക്രട്ടറി
പരസ്പര താരിഫുകളുടെ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി ബംഗ്ലാദേശിൽ നിന്നുള്ള പ്രതിനിധി സംഘം തിങ്കളാഴ്ച യുഎസിലേക്ക് പോകുമെന്ന് മഹ്ബൂബുർ റഹ്മാൻ കൂട്ടിച്ചേർത്തു. വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനത്തിന് പുറമേ, യുഎസിൽ നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യുന്നതിനുള്ള മറ്റൊരു കരാറിനും അന്തിമരൂപം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ബോയിങ് വിമാനങ്ങളുടെ ബിസിനസ് നടത്തുന്നത് യുഎസ് സർക്കാരല്ല, ബോയിങ് കമ്പനിയാണ്. ബംഗ്ലാദേശ് ആകെ 25 ബോയിങ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളും സമാനമായ ഓർഡറുകൾ നൽകിയിട്ടുണ്ട്. ഇന്ത്യയും വിയറ്റ്നാമും 100 വിമാനങ്ങൾ ഓർഡർ ചെയ്തപ്പോൾ ഇന്തൊനീഷ്യ 50 എണ്ണം ഓർഡർ ചെയ്തിട്ടുണ്ടെന്നും മഹ്ബൂബർ റഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.
പൊതു, സ്വകാര്യ മേഖലകളിൽ നിന്ന് പ്രതിവർഷം ഏകദേശം 90 ലക്ഷം ടൺ ഗോതമ്പ് ബംഗ്ലാദേശിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് യുഎസിൽനിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള വിഷയത്തിൽ സംസാരിച്ച മഹ്ബൂബർ റഹ്മാൻ വ്യക്തമാക്കി.