ഭോപാല്‍: പരീക്ഷാ കേന്ദ്രത്തില്‍ കൂട്ടകോപ്പിയടി ആരോപിച്ച് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് ജില്ലാ കളക്ടർ. മധ്യപ്രദേശിലെ ബിന്ധ് ജില്ലാ കളക്ടർ സഞ്ജീവ് ശ്രീവാസ്തവയാണ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിയുടെ കരണത്തടിച്ചത്.
കളക്ടർ വിദ്യാർഥിയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏപ്രിലിലാണ് സംഭവം നടന്നതെന്നാണ് വിവരം. ശനിയാഴ്ചയാണ് ദൃശ്യങ്ങള്‍ പ്രചരിക്കാൻ തുടങ്ങിയത്. വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്, താൻ ആ കുട്ടിയെ കർശനമായി ചോദ്യം ചെയ്തതിലൂടെയാണ് കൂട്ടകോപ്പിയടി പുറത്തുകൊണ്ടുവന്നതെന്നാണ് കളക്ടർ മറുപടി നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ജിവാജി സർവ്വകലാശാല നടത്തിയ ഒരു പരീക്ഷയില്‍ കൂട്ടകോപ്പിയടി നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ പശ്ചാത്തലത്തിലാണ് ദീൻദയാല്‍ ഡാൻറോലിയ കോളേജില്‍ പരിശോധനയ്ക്ക് എത്തിയത്.
എന്നാല്‍ ഒരു വിദ്യാർഥിയുടെ പക്കല്‍ ഉത്തരക്കടലാസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവനെ കർശനമായി ചോദ്യം ചെയ്തതിലൂടെ ചോദ്യകടലാസ് അധ്യാപകരുടെ പക്കാലാണെന്നും അവർ പുറത്തുനിന്ന് ഉത്തരങ്ങള്‍ അടയാളപ്പെടുത്തുകയാണെന്നും കുട്ടി മറുപടി നല്‍കി. തന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടികള്‍ നല്‍കാതിരുന്നതോടെയാണ് വിദ്യാർഥിയെ തല്ലിയതെന്നും അതോടെ അവൻ സത്യം പറഞ്ഞുവെന്നും കളക്ടറെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
രോഹിത് റാത്തോർ എന്ന വിദ്യാർഥിക്കാണ് മർദനമേറ്റത്. പരീക്ഷയ്ക്കിടെ താൻ ശൗചാലയത്തില്‍ പോയി തിരികെ വന്നപ്പോള്‍ ചോദ്യപേപ്പർ കാണാനില്ലായിരുന്നുവെന്നാണ് വിദ്യാർഥിയുടെ വിശദീകരണം. പെട്ടെന്ന് അവിടേക്കെത്തിയ കളക്ടർ ഒന്നും ചോദിക്കാതെ തന്നെ മർദിക്കുകയായിരുന്നു എന്നും വിശദീകരിക്കാൻ അവസരം നല്‍കിയില്ലെന്നും വിദ്യാർഥി ആരോപിക്കുന്നു. കളക്ടർക്കെതിരെ പരാതി നല്‍കിയിട്ടുള്ളതായും വിദ്യാർഥി പറഞ്ഞു. നിലവില്‍ കുട്ടിയെ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.
പരീക്ഷാ കേന്ദ്രത്തിൻ്റെ അംഗീകാരം റദ്ദാക്കാൻ ഗ്വാളിയോറിലെ ജിവാജി സർവ്വകലാശാലയ്ക്ക് താൻ കത്തെഴുതിയെന്നും, അതുകൊണ്ടാണ് കോളേജ് മാനേജ്മെൻ്റ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നും കളക്ടർ പറയുന്നു. മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് ഹേമന്ത് കടാരെയുടെ ഭാര്യാപിതാവിൻ്റേതാണ് കോളേജെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സമാജ്വാദി പാർട്ടി ദേശീയ വക്താവ് യഷ് ഭാർതീയ, കളക്ടർക്കെതിരെ അന്വേഷണവും കർശന നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.