തെല്‍ അവിവ്: ഇസ്രായേലിന് നേരെ വീണ്ടും ഇറാന്റെ മിസൈലാക്രമണം. മധ്യ ഇസ്രായേലിലെ ഒരു ബസിലും മിസൈൽ പതിച്ചു. തെല്‍ അവീവിലും പല വടക്കൻ ഇസ്രായേലി നഗരങ്ങളിലുമുള്‍പ്പെടെ പല സ്ഥലങ്ങളിലും സൈറണുകള്‍ മുഴങ്ങുന്നുണ്ട്.
തെല്‍ അവീവിന് പുറമെ തീര നഗരമായ ഹെര്‍സ്ലിയയിലും മിസൈല്‍ പതിച്ചു. ജറുസലേമിലും സ്ഫോടനങ്ങളുണ്ടായി. ഇവിടങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹെർസ്ലിയയിലെ മിസൈൽ ആക്രമണം ഒരു സെൻസിറ്റീവ് കേന്ദ്രത്തെ ലക്ഷ്യം വച്ചായിരുന്നുവെന്ന് ഇസ്രായേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അവര്‍ പുറത്തുവിടുന്നില്ല. ഇസ്രായേലിനെതിരായ മിസൈൽ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ഭരണകൂടത്തിന്റെ ഇടപെടലുണ്ടെന്നാണ് വാര്‍ത്തകള്‍. അതേസമയം മിസൈലുകളെ തടയുന്നുണ്ടെന്നാണ് ഇസ്രായേല്‍ സേന വിശദീകരിക്കുന്നത്.തെല്‍ അവീവിന് സമീപത്തുള്ള ഡാൻ ജില്ലയിൽ മിസൈൽ ആക്രമണവും തീപിടിത്തവും ഉണ്ടായതായുള്ള വിവരം ലഭിച്ചെന്ന് സ്ഥലത്തെ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വ്യക്തമാക്കി. പിന്നാലെ പ്രദേശത്ത് നിന്നും നിരവധി കോളുകള്‍ ലഭിച്ചെന്നും അവര്‍ പറയുന്നു.
അതേസമയം ഇസ്രായേലിലെ നാല് സ്ഥലങ്ങളിൽ ഇറാനിയൻ മിസൈലുകൾ പതിച്ചുവെന്നും ഹെർസ്ലിയയിലെ എട്ട് നില കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചുവെന്നും ഇസ്രായേലിന്റെ വൈനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. തീരദേശ നഗരത്തില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് തീപിടിച്ചെന്നും വൈനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബസില്‍ ആളുണ്ടായിരുന്നില്ലെന്നാണ് വിവരം.
അതേസമയം ഇറാൻ തലസ്ഥാനമായ തെഹ്റാനിലും വൻ ആക്രമണം നടത്തുകയാണ് ഇസ്രായേൽ. ഇറാൻ ദേശീയ ടെലിവിഷൻ ടിവിയിൽ നടത്തിയ ആക്രമണത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. പകൽ സമയത്തും ഇസ്രായേലിൽ ഇറാന്റെ മിസൈലാക്രമണം തുടരുകയാണ്. തെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഐആർജിസി കമാൻഡർ അലി ശദ്മാനി കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന അവകാശപ്പെട്ടു.