ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യൻ പൗരന്മാരുമായുള്ള ആദ്യ വിമാനം ബുധനാഴ്ച പുറപ്പെടും. വിദ്യാർഥികൾ അടക്കമുള്ളവരെ വഹിച്ചു കൊണ്ടുള്ള വിമാനം അർമേനിയയിൽ നിന്നാണ് ഡൽഹിയിലേക്ക് തിരിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആദ്യ ഘട്ടത്തിൽ 110 പേരെയാണ് ഡൽഹിയിൽ എത്തിക്കുന്നത്. ഇറാനിൽ നിന്ന് അതിർത്തി കടന്ന് റോഡ് മാർഗം 200റോളം വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യൻ പൗരന്മാർ അർമേനിയയിൽ എത്തിയിട്ടുണ്ട്. വ്യോമപാത അടച്ച സാഹചര്യത്തിൽ ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാരെ എത്തിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം.
ഇതുപ്രകാരം അസർബൈജാൻ, തുർക്മിസ്താൻ, അഫ്ഗാനിസ്താൻ എന്നീ അതിർത്തികൾ വഴി പുറത്തെത്തിക്കാനാണ് നീക്കം. ഇറാനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളടക്കം പതിനായിരത്തോളം പേരെ സുരക്ഷിതമായി ഒഴിപ്പിക്കാനാണ് ഇന്ത്യൻ അധികൃതരുടെ ശ്രമം.
ഇറാനിലെ ഇന്ത്യൻ പൗരന്മാർ തെഹ്റാനിലെ എംബസിയുമായി ഉടൻ ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനായി +989010144557, +989128109115, +989128109109 എന്ന ടെലിഫോൺ നമ്പർ ഉപയോഗിക്കാമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു. സ്വന്തം നിലക്ക് മാറാൻ സാധിക്കുന്നവർ എത്രയും വേഗം തെഹ്റാൻ നഗരം വിടണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയതായി റിപ്പോർട്ടുണ്ട്. ഇസ്രായേൽ തലസ്ഥാനമായ തെൽഅവീവിൽ നിന്ന് ജോർഡൻ, ഈജിപ്ത് അതിർത്തികൾ വഴി ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം. 25,000തോളം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ഇന്ത്യൻ പൗരന്മാർക്ക് ബന്ധപ്പെടാൻ +972 54-7520711, +972 54-3278392 എന്നീ ടെലിഫോൺ നമ്പറുകളും cons1.telaviv@mea.gov.in ഇമെയ്‍ൽ സൗകര്യവും ഇസ്രായേലിലെ ഇന്ത്യൻ എംബസി എക്സിലൂടെ പുറത്തുവിട്ടു. എന്നാൽ, സ്ഥിതിഗതികൾ നോക്കി ഇസ്രായേൽ വിടാമെന്നാണ് മലയാളികൾ തീരുമാനിച്ചിട്ടുള്ളത്.
ആശങ്കയിലായ ഇരു രാജ്യങ്ങളിലെയും പൗരന്മാരുമായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ മുഴുവൻ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും ജാഗ്രത പാലിക്കണമെന്നും എംബസി അറിയിച്ചു.
ഇസ്രായേൽ, ഇറാൻ അധികാരികൾ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കണം, രാജ്യത്തിനുള്ളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കുക, സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം തുടരുക, പ്രാദേശിക അധികാരികൾ നിർദേശിക്കുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കണം തുടങ്ങിയ നിർദേശങ്ങളും എംബസികൾ പുറപ്പെടുവിച്ചിട്ടുണ്ട്.