തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ഭൂരിപക്ഷ വോട്ടിൽ പ്രത്യേകം കണ്ണുവെച്ച് സി.പി.എം. അഭിമാന പോരാട്ടമായ സിറ്റിങ് സീറ്റിൽ മുന്നണി വിജയപ്രതീക്ഷയിലാണെങ്കിലും പാർട്ടിക്ക് പൂർണ ആത്മവിശ്വാസമില്ല. ബൂത്ത് തലങ്ങളിൽ നിന്ന് ഓരോ സ്ഥാനാർഥിക്കും ലഭിക്കുന്ന വോട്ടുകളുടെ രണ്ടാംഘട്ട കണക്കെടുത്തപ്പോൾ ജയം പരുങ്ങലിലാണ്. ഇതോടെയാണ് ഭൂരിപക്ഷത്തിൽ നിന്നുള്ള വോട്ട് ഷെയർ കൂടിയാൽ മാത്രമേ ആശ്വാസവിജയം നേടാനാവൂ എന്ന കണക്കുകൂട്ടലിലേക്ക് നേതൃത്വമെത്തിയത്. ഇത് മുൻനിർത്തിയാണ് വെൽഫെയർ പാർട്ടിയുടെ യു.ഡി.എഫ് പിന്തുണ അവസാന നാളുകളിൽ പോലും പാർട്ടി സജീവചർച്ചയാക്കി നിർത്താൻ ശ്രമിക്കുന്നത്. ഇതുവഴി പാർട്ടിക്കുള്ള ഭൂരിപക്ഷ വോട്ട് വർധിപ്പിക്കുകയാണ് ലക്ഷ്യം.
മണ്ഡലത്തിൽ സുപരിചിതനായ ആര്യാടൻ ഷൗക്കത്തിൽ മുഴുവൻ പ്രതീക്ഷയുമർപ്പിച്ചിരിക്കയാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ. രണ്ടു വട്ടം എം.എൽ.എ ആയ പി.വി അൻവർ മുന്നണി പിന്തുണയില്ലെങ്കിലും കരുത്തു കാണിക്കുമെന്ന് അദ്ദേഹത്തിന്റെ അനുയായികളും കരുതുന്നു.
സ്റ്റാർ ക്യാമ്പയിനർമാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികൾ ആ ആവേശം നിലനിർത്താനാണ് ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച യു.ഡി.എഫ് – എൽ.ഡി.എഫ് സ്ഥാനാർഥികൾ മണ്ഡലത്തിൽ അവസാനവട്ട പര്യടനം പൂർത്തിയാക്കും. പി.വി. അൻവറും അവസാന ലാപ്പിൽ കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ്. യു.ഡി.എഫിനായി പ്രിയങ്ക ഗാന്ധിയും എൽ.ഡി.എഫിനായി മുഖ്യമന്ത്രിയും മണ്ഡലത്തിലെത്തിൽ വോട്ടഭ്യർഥിച്ച് രംഗത്തിറങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ റോഡ് ഷോയും പൊതുയോഗങ്ങളും ഇന്നലെ നടന്നിരുന്നു.
മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിരുന്ന മുഖ്യമന്ത്രി ഞായറാഴ്ച മൂന്നിടത്ത് നടന്ന എൽ.ഡി.എഫ് കൺവെൻഷനുകളിൽ പങ്കെടുത്തു. അതിനിടെ, യൂസഫ് പത്താനുമൊത്തുള്ള പി.വി. അൻവറിന്റെ റോഡ് ഷോ ശക്തി പ്രകടനം ആയി മാറി. വഴിക്കടവ് വരെ നടന്ന റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പിണറായി വിജയനും സി.പി.എമ്മുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് നിലവിലെ എം.എൽ.എ പി.വി. അൻവർ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് ആസന്നമായത്. ഈ മാസം 19നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക, 23ന് വോട്ടെണ്ണും.