തെഹ്റാൻ: ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ ഇസ്‍ലാമിക് റെവലൂഷനറി ഗാർഡ് കോർപ്സ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് കസെമിയും ഡപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അതിനിടെ, വടക്കന്‍ ഇസ്രായേലിൽ ഇറാന്‍റെ മിസൈൽ വർഷം തുടരുകയാണ്. ഇസ്രായേലിന്റെ തുറമുഖനഗരമായ ഹൈഫക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. മൂന്നിടങ്ങളില്‍ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ആണവ കേന്ദ്രങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും പിന്നാലെ തെഹ്റാനിലെ പൊലീസ് ആസ്ഥാനവും ഇസ്രയേൽ ആക്രമിച്ചു. ഒറ്റരാത്രികൊണ്ട് തെഹ്‌റാനിലെ 80ലധികം കേന്ദ്രങ്ങളാണ് ഇസ്രയേൽ ആക്രമിച്ചത്. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം (എസ്.പി.എൻ.ഡി) എന്നിവ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.സൈനിക മേധാവികളും ആണവശാസ്ത്രജ്ഞരും ഉൾപ്പെടെ കൊല്ലപ്പെട്ട ഇസ്രായേലിന്റെ ആക്രമണത്തിൽ തുടക്കത്തിൽ പകച്ച ഇറാൻ കനത്ത പ്രത്യാക്രമണം നടത്തി. വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് ഇറാന്റെ ഹൈപ്പർ സോണിക്, ബാലിസ്റ്റിക് മിസൈലുകൾ ഇസ്രായേലിൽ പതിച്ചു. ഞായറാഴ്ച മാത്രം ഇറാൻ ആക്രമണത്തിൽ 11 പേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്. 250 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ഉം പരിക്കേറ്റവരുടെ എണ്ണം 380 ലേറെയുമായി. ഹൈഫ തുറമുഖ നഗരത്തിൽ നടന്ന ആക്രമണത്തിൽ നാല് ഇസ്രായേൽ പൗരൻമാർക്ക് പരിക്കേറ്റു.
തെൽ അവിവിന് സമീപം ബാത് യാമിലെ കെട്ടിടത്തിൽ ഇറാന്റെ മിസൈൽ പതിച്ച് ഏഴു പേർ കൊല്ലപ്പെട്ടു. ഇവിടെ 180 ഓളം പേർക്ക് പരിക്കേൽക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തതായി ഇസ്രായേൽ പൊലീസ് അറിയിച്ചു. വടക്കൻ ഇസ്രായേലിലെ തംറയിൽ മിസൈലാക്രമണത്തിൽ നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. 24 പേർക്ക് പരിക്കേറ്റു. മധ്യ ഇസ്രായേലിലെ റെഹോവോതിൽ ഇറാൻ ആക്രമണത്തിൽ 42 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ചത്തെ ആക്രമണങ്ങളിൽ ഇസ്രായേലിൽ 60 ഓളം കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്
ബാത് യാമിലെ ആക്രമണത്തിനിരയായ സ്ഥലങ്ങൾ സന്ദർശിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ആക്രമണം തുടർന്നാൽ ഇറാൻ കനത്ത വില നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ ആക്രമണം ശക്തമാക്കിയതിനെതുടർന്ന് മധ്യ, വടക്കൻ ഇസ്രായേലിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇസ്രായേൽ നിർദേശം നൽകി. ഇസ്രായേലിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബ്രിട്ടൻ തങ്ങളുടെ പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.