ന്യൂഡൽഹി: ‘നരേന്ദ്രാ, കീഴടങ്ങുക’ എന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പരോക്ഷ മറുപടിയുമായി ശശി തരൂർ എം.പി. രാഹുലിന്‍റെ പരാമർശം തള്ളിയ തരൂർ, ഇന്ത്യ-പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി.രാഹുലിന്‍റെ പരാമർശത്തിനെതിരെ ബി.ജെ.പി രംഗത്തു വന്നിരുന്നുവെങ്കിലും കോൺഗ്രസ് എം.പിയായ ശശി തരൂർ കേന്ദ്ര സർക്കാറിനെ പിന്തുണക്കുന്ന തരത്തിൽ രംഗത്ത് വന്നത് ആദ്യമായാണ്. തരൂരിന്‍റെ പരാമർശത്തിൽ കോൺഗ്രസിന്‍റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
അമേരിക്കൻ പ്രസിഡന്‍റിനോട് ബഹുമാനം മാത്രമേ ഉള്ളൂ. അങ്ങനെയൊരു ബന്ധമാണ് ഇന്ത്യ അമേരിക്കയുമായി പുലർത്തുന്നത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അടക്കം ആരോടും വിഷയത്തിൽ ഇടപെടാനോ മധ്യസ്ഥത വഹിക്കാനോ ആവശ്യപ്പെട്ടിട്ടില്ല. പാകിസ്താനോട് സംസാരിക്കാൻ ഒരു ഭാഷ തടസമല്ല. ഭീകരതയുടെ ഭാഷയിൽ പാകിസ്താൻ സംസാരിച്ചാൽ സൈന്യത്തിന്‍റെ ഭാഷയിൽ ഇന്ത്യ മറുപടി നൽകുമെന്നും ശശി തരൂർ വ്യക്തമാക്കി.
മധ്യപ്രദേശിലെ ഭോപ്പാലിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘സംഗതൻ ശ്രിജൻ അഭിയാൻ’ കാമ്പയിനിൽ സംസാരിക്കവെയാണ് ഓപറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഇടപെട്ടെന്ന ആരോപണം രാഹുൽ ഗാന്ധി ആവർത്തിച്ചത്. ഓപറേഷൻ സിന്ദൂറിനിടെ ഡോണൾഡ് ട്രംപിന്റെ ഫോൺ കോളിനെ തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങിയതെന്നാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയത്.
‘ബി.ജെ.പിയെയും ആർ.എസ്.എസിനെയും എനിക്ക് നന്നായി അറിയാം. അവരുടെ മേൽ അൽപം സമ്മർദ്ദം ചെലുത്തുകയോ ചെറിയ തള്ള് കൊടുക്കുകയോ ചെയ്താൽ അവർ ഭയന്നോടും. ട്രംപ് ഇതിന്റെ ഒരു സിഗ്നൽ നൽകിയിട്ടുണ്ട്. ഫോൺ എടുത്ത്, ‘മോദി ജി, നിങ്ങൾ എന്താണ് ചെയ്യുന്നത്? നരേന്ദ്രാ, കീഴടങ്ങുക’ എന്ന് പറഞ്ഞു. ‘ശരി, സർ’ എന്ന് പറഞ്ഞ് നരേന്ദ്ര മോദി ട്രംപിന്റെ സിഗ്നൽ അനുസരിച്ചു’ -രാഹുൽ ഗാന്ധി പരിഹസിച്ചു.
ഫോൺ കോൾ ഇല്ലാത്ത ഒരു കാലം – 1971 ലെ യുദ്ധത്തിൽ യു.എസിന്റെ ഏഴാം കപ്പൽപ്പട വന്ന കാലം – ഇവിടെ കൂടിയിരുന്ന പലർക്കും ഓർമയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘‘ആയുധങ്ങൾ എത്തി, ഒരു വിമാനവാഹിനിക്കപ്പൽ വന്നു. എന്നാൽ, ഇന്ദിരാഗാന്ധി പറഞ്ഞു: ‘എനിക്ക് ചെയ്യേണ്ടത് ഞാൻ ചെയ്യും’ എന്ന്. അതാണ് വ്യത്യാസം. അതാണ് സ്വഭാവം. ഇവരെല്ലാം ഇങ്ങനെയാണ്. ഗാന്ധിജി, ജവഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ -അവർ കീഴടങ്ങിയവരല്ല. അവർ വൻശക്തികളെ എതിർത്തവരായിരുന്നു. എന്നാൽ, സ്വാതന്ത്ര്യലബ്ധി മുതൽ കീഴടങ്ങൽ കത്തുകൾ എഴുതുന്ന ശീലം അവർക്കുണ്ട്…’ -ആർ.എസ്.എസിനെക്കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞു.