മുംബൈ: മുസ്‍ലിംകൾ ‘വിർച്വൽ ഈദ്’ ആഘോഷിക്കണമെന്ന മഹാരാഷ്ട്ര മന്ത്രിയും ബി.ജെ.പി നേതാവുമായ നിതേഷ് റാണെയുടെ പ്രസ്താവനക്കെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. മഹാരാഷ്ട്ര മന്ത്രിയും ബി.ജെ.പി നേതാവുമായ നിതേഷ് റാണെയുടെ പ്രസ്താവനക്കെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. റാണെയുടെ പ്രസ്താവനകൾ സമൂഹത്തിന് ദോഷകരമാണെന്ന് മാത്രമല്ല, സ്വന്തം പാർട്ടിയെ പോലും പിന്നോട്ടടിപ്പിക്കുന്നതാണെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കമീഷൻ ചെയർമാൻ പ്യാരെ സിയ ഖാൻ ആശങ്ക പ്രകടിപ്പിച്ചു.
പാകിസ്താന്റെ പേരിൽ ഇന്ത്യൻ മുസ്‍ലിംകളെ ലക്ഷ്യം വെച്ചും ഭിന്നത സൃഷ്ടിക്കുന്നതുമാണ് റാണെയുടെ പ്രസ്താവനകൾ എന്ന് അദ്ദേഹം പറഞ്ഞു. ബലി പെരുന്നാൾ സമയത്ത് മൃഗങ്ങളെ ബലിയർപ്പിക്കുന്നതിനെ റാണെ ചോദ്യം ചെയ്യുകയും വിർച്വൽ ഈദ് ആഘോഷിക്കാൻ ആഹ്വാനം ചെയ്യുകയും ഇന്ത്യ ശരീഅത്ത് നിയമപ്രകാരം പ്രവർത്തിക്കുന്നില്ലെന്ന് പറയുകയും ചെയ്തിരുന്നു.
‘ഇങ്ങനെ സംസാരിക്കുന്നതിലൂടെ നിതേഷ് റാണെ ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തുകയാണ്. ഇവ വ്യക്തിപരമായ പ്രസ്താവനകളാണ്, പക്ഷേ അവ എല്ലാവരെയും പ്രതിഫലിപ്പിക്കുന്നു’- അദ്ദേഹം പറഞ്ഞു. ‘ഇത്തരം പരാമർശങ്ങൾ കാരണം വർഗീയ സംഘർഷങ്ങൾ ഉണ്ടായാൽ, ന്യൂനപക്ഷ കമ്മീഷൻ മന്ത്രിക്കെതിരെ നടപടിയെടുക്കുമെന്നും സെക്ഷൻ 10 പ്രകാരം നോട്ടീസ് നൽകാൻ തങ്ങൾക്ക് അധികാരമുണ്ടെന്നും ഖാൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ മൂലം ഒരു കലാപം ഉണ്ടായാൽ റാണെയെ ഉത്തരവാദിയാക്കാൻ തങ്ങൾ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.