നിലമ്പൂർ: പി.വി. അന്‍വറിനും യു.ഡി.എഫിനും യോജിച്ചു പോകാന്‍ കഴിയുമെന്ന് കരുതുന്നതായി നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്ത്. കഴിഞ്ഞ ഒമ്പത് വർഷമായി യു.ഡി.എഫ് പറയുന്ന കാര്യങ്ങളാണ് അൻവർ പറയുന്നത്. നിലപാടാണ് സംഗതിയെങ്കിൽ ഒരുമിച്ച് പോകുന്നതിൽ ബുദ്ധിമുട്ടില്ലെന്നും ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അന്‍വറുമായുള്ള ധാരണ തീരുമാനിക്കേണ്ടത് താനല്ല. ഈ വിഷയത്തിൽ നേതൃത്വം മറുപടി നല്‍കും. പാര്‍ട്ടി തീരുമാനം നിലമ്പൂരിലെ പ്രവര്‍ത്തകര്‍ അംഗീകരിക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യും. എല്ലാവരെയും യോജിപ്പിച്ച് നിർത്തി മുന്നോട്ടു പോവുകയാണ് ലക്ഷ്യം. ഒരു യുദ്ധത്തിൽ പരമാവധി പേരെ സമാഹരിച്ച് കൊണ്ടാണ് മുന്നോട്ടു പോവുക.
യു.ഡി.എഫിന് പൂർണ പ്രതീക്ഷയാണുള്ളത്. ആരെയും കാത്തുനിൽക്കാതെ യു.ഡി.എഫ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. ഞങ്ങൾക്ക് ഗ്രൗണ്ട് ഉണ്ട്. നിലമ്പൂരിൽ രണ്ട് തവണ അബദ്ധം സംഭവിച്ചു. അത് ആവർത്തികരുതെന്ന് നാട്ടുകാർക്ക് ആഗ്രഹമുണ്ട്. ആ ആഗ്രഹത്തിന്‍റെ കൂടെ നിൽക്കുകയാണ് യു.ഡി.എഫ് ലക്ഷ്യമെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.
യു.ഡി.എഫുമായി സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അൻവറാണെന്നും അദ്ദേഹത്തിന്റെ തീരുമാനം വരട്ടെ, അപ്പോൾ നോക്കാമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ പ്രതികരിച്ചത്.
നിലമ്പൂരിൽ യു.ഡി.എഫ് ഒറ്റക്കെട്ടാണ്. നിയമസഭ തെരഞ്ഞെടുപ്പിന്റെ ഇന്ധനമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. നിലമ്പൂരിൽ മഹാവിജയത്തിന് തുടക്കം കുറിക്കുകയാണ്.
മണ്ഡലചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷം ഇത്തവണ നേടും.യു.ഡി.എഫിൽ പ്രശ്നങ്ങളുണ്ടെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കകമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. പരമ്പരാഗതമായി എൽ.ഡി.എഫിന് കിട്ടുന്ന വോട്ടുകൾ പോലും യു.ഡി.എഫിന് കിട്ടുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.