ഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് ആശങ്ക സജീവമാകുന്നു. രാജ്യത്താകെ കേസുകൾ വർധിക്കുന്നതാണ് ആശങ്ക വർധിക്കാൻ കാരണം. ഏറ്റവും ഒടുവിലെ വിവരപ്രകാരം രാജ്യത്ത് കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം ആയിരം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആകെ കേസുകളുടെ എണ്ണം 1009 ആയി. മെയ് 19 ന് ശേഷമുള്ള ആറ് ദിവസത്തിനുള്ളിൽ 752 കേസുകൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളുള്ളത് കേരളത്തിലാണ്. 1009 ലെ 430 കേസുകളും കേരളത്തിലാണ്. ഇതിൽ 355 കേസുകളും റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ആറ് ദിവസത്തിനിടയിലാണ്. ഇക്കാലയളവിൽ കേരളത്തിൽ രണ്ട് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയാണ് കേസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് 209 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 153 എണ്ണവും റിപ്പോർട്ട് ചെയ്തത് ഒരാഴ്ചക്കിടെയാണ്. എന്നാൽ സ്ഥിതി ഗുരുതരമല്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ജാഗ്രത പാലിക്കണമെന്നും പ്രതിരോധ ശേഷി കുറഞ്ഞവർ കൂടുതൽ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
ദക്ഷിണേഷ്യയിൽ കൊവിഡ് കേസുകളിലുണ്ടായ വർധനക്ക് കാരണം ഓമിക്രോണിന്‍റെ ഒരു ഉപ വകഭേദമായ ജെ എൻ 1 വകഭേദം വ്യാപിക്കുന്നതാണ്. ഈ വകഭേദം വളരെ സജീവമാണെങ്കിലും ലോകാരോഗ്യ സംഘടന ഇതുവരെ ഇതിനെ ആശങ്കാജനകമായ വേരിയന്‍റായി തരംതിരിച്ചിട്ടില്ലെന്നതാണ് ആശ്വാസകരം.
കേരളത്തിൽ കേസുകൾ കൂടുന്നത് കൃത്യമായ പരിശോധന നടക്കുന്നതിലാണെന്നും വലിയ ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യ വകുപ്പ് പറയുന്നത്.