ബെംഗളൂരു : ‘മൈസൂർ സാൻഡൽ’ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിച്ചതിൽ കർണാടകയിൽ പ്രതിഷേധം ഉയരുന്നു. കന്നഡ രക്ഷണ വേദികെ (കെആർവി) എന്ന സംഘടന മൈസൂർ സാൻഡൽ സോപ്പ് നിർമാണ കമ്പനി ഉപരോധിച്ചു. സർക്കാരിന്റെ തീരുമാനത്തെ അംഗീകരിക്കില്ലെന്ന് കെആർവി അറിയിച്ചു. തമന്നയെക്കാൾ വലിയ താരങ്ങൾ കർണാടകയിലുണ്ട്. അതിനാൽ സർക്കാർ ഈ തീരുമാനം തിരുത്തണമെന്നും കെആർവി ആവശ്യപ്പെട്ടു. ഉപരോധം നടത്തിയ കെആർവി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
ഈ അടുത്താണ് മൈസൂർ സാൻഡൽ സോപ്പിന്റെ അംബാസഡറായി തമന്നയെ നിയമിക്കുന്നത്. രണ്ട് വർഷത്തേക്ക് 6.20 കോടി രൂപയുടെ കരാറാണ് തമന്നയുമായി സർക്കാർ ഒപ്പുവെച്ചിരിക്കുന്നത്. പിന്നാലെ ഇതിനെതിരെ വലിയ തോതിൽ വിമർശനം ഉയരുകയുമുണ്ടായി. കന്നഡ നടിമാരുള്ളപ്പോള്‍ പുറത്ത് നിന്നൊരാള്‍ എന്തിന് എന്നാണ് ചോദ്യം ഉയരുന്നത്.
സോഷ്യൽ മീഡിയയിലൂടെ നിരവധിപ്പേർ കർണാടക സർക്കാറിന്റെ നടപടിയിൽ അതൃപ്തി അറിയിക്കുന്നുണ്ട്. പ്രാദേശിക കലാകാരന്മാരെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കാത്തതിനും സർക്കാരിനെ പലരും വിമർശിക്കുന്നുണ്ട്.