വാഷിങ്ടൻ : യുഎസ് പൗരന്മാർ അല്ലാത്തവർ യുഎസിനു പുറത്തേക്ക് പണം അയച്ചാൽ അഞ്ചുശതമാനം നികുതി ഏർപ്പെടുത്തുന്ന ബില്ലിന് യുഎസ് ബജറ്റ് കമ്മിറ്റിയുടെ അംഗീകാരം. ബില്‍ ഉടനെ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചേക്കും. ബില്‍ പാസായാല്‍ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഉൾപ്പെടെ നാട്ടിലേക്ക് പണം അയക്കുന്നത് കൂടുതൽ ചെലവേറിയതായി മാറും.
ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നത് ഇപ്പോൾ യുഎസിൽ നിന്നാണ് (27.7%). യുഎസിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന എച്ച്-1ബി വീസ, ഗ്രീൻ കാർഡ് ഉടമകൾ തുടങ്ങിയവർക്കും പുതിയ നികുതി നിർദേശം ബാധകമായേക്കും. നിലവിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർ യുഎസിൽ തൊഴിലെടുക്കുന്നുണ്ട്. അവർ നിരന്തരം ഇന്ത്യയിലേക്ക് പണം അയക്കുന്നവരുമാണ്. ചെറിയ തുക അയച്ചാൽപ്പോലും 5% നികുതി നൽകണം.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഏകദേശം 45 ലക്ഷം ഇന്ത്യക്കാരാണ് യുഎസിലുള്ളത്. 2023-24 സാമ്പത്തിക വർഷം മാത്രം ഇവർ ഇന്ത്യയിലേക്ക് അയച്ചത് ഏകദേശം 3,200 കോടി ഡോളർ (2.7 ലക്ഷം കോടി രൂപയോളം). ലോക ബാങ്കിന്റെ 2024ലെ കണക്കുപ്രകാരം ലോകമെമ്പാടുമുള്ള പ്രവാസികൾ ആകെ 12,910 കോടി ഡോളറാണ് (ഏകദേശം 10.84 ലക്ഷം കോടി രൂപ) ഇന്ത്യയിലേക്ക് അയച്ചത്