ന്യൂയോർക്ക്: നാല് ദിവസത്തെ ഏറ്റുമുട്ടലിൽ പാകിസ്ഥാന്റെ സൈനിക സൗകര്യങ്ങളും വ്യോമതാവളങ്ങളും ലക്ഷ്യമിട്ടതിൽ ഇന്ത്യയ്ക്ക് വ്യക്തമായ മുൻതൂക്കം ലഭിച്ചതായി ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ട്. ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉയർന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങളടക്കം പങ്കുവച്ചുകൊണ്ടാണ് ഇന്ത്യൻ ആക്രമണങ്ങളിൽ പാകിസ്ഥാന്റെ സൈനിക സൗകര്യങ്ങൾക്ക് വ്യക്തമായ നാശനഷ്ടങ്ങൾ കാണിക്കുന്നുവെന്ന് ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നാല് ദിവസത്തെ സൈനിക ഏറ്റുമുട്ടൽ രണ്ട് ആണവായുധ രാജ്യങ്ങൾ തമ്മിലുള്ള അരനൂറ്റാണ്ടിലെ ഏറ്റവും വിപുലമായ പോരാട്ടമായിരുന്നു. ഇരുപക്ഷവും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പരസ്പരം വ്യോമ പ്രതിരോധം പരീക്ഷിക്കുകയും സൈനിക സൗകര്യങ്ങൾ ആക്രമിക്കുകയും ചെയ്തപ്പോൾ, ഇരു രാജ്യങ്ങളും ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയതായി അവകാശപ്പെട്ടു’ – റിപ്പോർട്ട് പറഞ്ഞു. ആക്രമണങ്ങൾ വ്യാപകമായിരുന്നെങ്കിലും, അവകാശപ്പെട്ടതിനേക്കാൾ വളരെയധികം നാശനഷ്ടങ്ങൾ സംഭവിച്ചത് പാകിസ്ഥാനെന്നാണ് റിപ്പോർട്ട് പറയുന്നത്.
ഇന്ത്യയുടെ ആക്രമണത്തിൽ പാകിസ്ഥാന് വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ‘ഹൈടെക് യുദ്ധത്തിന്റെ പുതിയ യുഗത്തിൽ, ഇരുവശത്തുമുള്ള ആക്രമണങ്ങൾ, ഇമേജറി പരിശോധിച്ചുറപ്പിച്ചതനുസരിച്ച്, ഇന്ത്യയുടെ ആക്രമണം കൃത്യമായി ലക്ഷ്യം വച്ചുള്ളതാണെന്ന് റിപ്പോർട്ട് ചൂണ്ടികാട്ടിയിട്ടുണ്ട്.
പാകിസ്ഥാന്റെ സൈനിക സൗകര്യങ്ങളും വ്യോമതാവളങ്ങളും ലക്ഷ്യമിടുന്നതിലാണ് ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കം ലഭിച്ചതെന്നാണ് റിപ്പോർട്ട് പറയുന്നത്. പാകിസ്ഥാൻ തുറമുഖ നഗരമായ കറാച്ചിയിൽ നിന്ന് 100 മൈലിൽ താഴെ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ബൊളാരി വ്യോമതാവളത്തിൽ ഇന്ത്യയുടെ ആക്രമണം കൃത്യമായി ലക്ഷ്യം കണ്ടിട്ടുണ്ട്. ഒരു ഹാംഗർ പോലെ തോന്നിക്കുന്ന ആക്രമണത്തിൽ വ്യക്തമായ കേടുപാടുകൾ ഉപഗ്രഹ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. പാകിസ്ഥാൻ സൈന്യത്തിന്റെ ആസ്ഥാനത്തിനും പാക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഏകദേശം 15 മൈൽ പരിധിയിലടക്കം ഇന്ത്യക്ക് ആക്രമണം നടത്താനായെന്നാണ് റിപ്പോർട്ടിലുള്ളത്.
മെയ് 10 ന് റഹിം യാർ ഖാൻ വ്യോമതാവളത്തിലെ റൺവേ പ്രവർത്തനക്ഷമമല്ലെന്ന് പാകിസ്ഥാൻ ഒരു നോട്ടീസ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് ഇന്ത്യയുടെ ആക്രമണത്തെ തുടർന്നാണെന്നാണ് ന്യൂയോർക്ക് ടൈംസ് ചൂണ്ടികാട്ടുന്നത്.