കൊച്ചി: കേരളത്തിൽ സ്വർണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 195 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8610 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 1560 രൂപയുടെ കുറവുണ്ടായി. 68,880 രൂപയായാണ് പവന്റെ വില കുറഞ്ഞത്.
ആഗോളവിപണിയിലും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയിൽ സ്വർണത്തിന്റെ വ്യാപാരം. സ്പോട്ട് ഗോൾഡിന്റെ വില 0.8 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,153.09 ഡോളറായി കുറഞ്ഞു. ഏപ്രിൽ 10ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തുന്നത്.
യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകളും ഇടിഞ്ഞു. ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 3,156.90 ഡോളറായാണ് വില കുറഞ്ഞത്. ചൈനയും യു.എസും തീരുവ കുറക്കാൻ തയാറായതാണ് സ്വർണവില കുറയാനുള്ള പ്രധാനകാരണം. യു.എസ് ഫെഡറൽ റിസർവ് വായ്പ നയം ഇന്ന് പ്രഖ്യാപിക്കുന്നുണ്ട്. ഇതും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.
ഇന്ത്യൻ ഓഹരി വിപണികളിലും ഇന്ന് നേട്ടമില്ല. ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച വിപണികൾ പിന്നീട് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെൻസെക്സിൽ 500 പോയിന്റ് നഷ്ടവും നിഫ്റ്റിയിൽ 200 പോയിന്റ് നഷ്ടവുമുണ്ടായി.