ന്യൂഡല്‍ഹി: ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ബി.ആര്‍.ഗവായ് ചുമതലയേറ്റെടുത്തു. രാഷ്ട്രപതി ദ്രൗപദി മുര്‍മു രാഷ്ട്രപതി ഭവനില്‍നടന്ന ചടങ്ങില്‍ സത്യവാചകം ചൊല്ലികൊടുത്തു. ആറു മാസം മാത്രമേ ബി.ആര്‍.ഗവായ്ക്ക് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരാനാകുകയുള്ളൂ.
മലയാളിയായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനുശേഷം ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന ദലിത് വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെയാളാണ് ഗവായ്.
മഹാരാഷ്ട്രയിലെ അമ്രാവതി സ്വദേശിയായ ഗവായ് 1985ലാണ് അഭിഭാഷകവൃത്തിയിലേക്കു വരുന്നത്. മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയും മുൻ അഡ്വക്കേറ്റ് ജനറലുമായ രാജാ ഭോൺസലെയ്ക്ക് ഒപ്പം പ്രവർത്തിച്ചു. ബോംബെ ഹൈക്കോടതിയിൽ 1987 മുതൽ 1990 വരെ സ്വതന്ത്ര പ്രാക്ടീസ് നടത്തി. 1992 ഓഗസ്റ്റിൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറും തുടർന്ന് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറുമായി നിയമിതനായി. 2000ത്തിൽ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി. 2019ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ചതോടെയാണ് ബി.ആര്‍.ഗവായ് ചുമതലയേറ്റെടുത്തത്.
ഈ വര്‍ഷം നവംബര്‍ 23ന് അദ്ദേഹം വിരമിക്കും. 2019 മെയിലാണ് ഗവായ് സുപ്രീംകോടതിയിലെത്തുന്നത്. കേരള മുന്‍ ഗവര്‍ണറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായിരുന്ന ആര്‍.എസ്.ഗവായിയുടെ മകനാണ് ബി.ആര്‍.ഗവായ്.
സുപ്രീംകോടതിയുടെ മൂല്യങ്ങളും മൗലികാവകാശങ്ങളും ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ജസ്റ്റിസ് ഗവായിക്ക് സാധിക്കുമെന്ന് കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ ജസ്റ്റിസ് ഖന്ന പറഞ്ഞിരുന്നു. വിരമിച്ചശേഷം താന്‍ ഔദ്യോഗികപദവികള്‍ സ്വീകരിക്കില്ലെന്നും ജസ്റ്റിസ് ഖന്ന വ്യക്തമാക്കിയിരുന്നു.