ന്യൂഡൽഹി: അതിർത്തി കടന്നുവെന്ന് ആരോപിച്ച് പാകിസ്താൻ കസ്റ്റഡിയിൽ എടുത്ത ബിഎസ്എഫ് ജവാൻ ജവാൻ പൂർണം കുമാർ ഷായെ മോചിപ്പിച്ചു. ഏപ്രിൽ 23ന് ആണ് പഞ്ചാബിൽ നിന്ന് അതിർത്തി കടന്നുവെന്ന് ആരോപിച്ച് ബിഎസ്എഫ് ജവാനെ പാകിസ്താൻ പിടികൂടിയത്. വാഗ-അട്ടാരി അതിർത്തി വഴി ബുധനാഴ്ച രാവിലെ പത്തരയോടെ പ്രോട്ടോകോൾ പാലിച്ചാണ് ജവാനെ കൈമാറിയതെന്നാണ് വിവരം.
ബിഎസ്എഫിന്റെ 182-ാം ബറ്റാലിയൻ അംഗമാണ് പികെ ഷാ എന്ന പൂർണം കുമാർ ഷാ. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ നിന്നാണ് ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്സ് കസ്റ്റഡിയിൽ എടുത്തത്. അബദ്ധത്തിൽ അതിർത്തി കടന്നപ്പോഴാണ് ഇദ്ദേഹം പിടിയിലായത്. പാകിസ്താൻ സേനയുമായി ജവാന്റെ മോചനത്തിനായി നിരവധി ചർച്ചകൾ നടത്തിയിരുന്നു.
ഇന്ത്യയുടെയും പാകിസ്താന്റെയും ഡിജിഎംഒമാർ തമ്മിൽ നടത്തിയ ചർച്ചയിലും ജവാന്റെ വിഷയം ചർച്ചയായിരുന്നു. ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പകരമായി പാകിസ്താനെതിരെ ഇന്ത്യ കടുത്ത സൈനിക നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് പികെ ഷായെ പാകിസ്താൻ പിടികൂടിയത്. മുൻപ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പിടിയിലായപ്പോഴും വാഗ അട്ടാരി അതിർത്തി വഴിയാണ് പാകിസ്താൻ കൈമാറിയത്.