വാഷിങ്ടൺ: വൈറ്റ്ഹൗസിൽ രണ്ടാം വട്ടവും ഡൊണാൾഡ് ട്രംപ് എത്തിയതോടെ യുഎസ് വിടുന്നവരുടെ എണ്ണം കൂടുന്നു. അയർലൻഡാണ് ഇവരിൽ കൂടുതൽപ്പേരുടെയും ഇഷ്ടനാട്. ഒരുപതിറ്റാണ്ടിനിടെ ഐറിഷ് വീസയ്ക്ക് അപേക്ഷിച്ചവരുടെ എണ്ണം ഏറ്റവും കൂടുതലുണ്ടായത് ജനുവരിമുതലുള്ള മാസങ്ങളിലാണ്. ജനുവരിയിലും ഫെബ്രുവരിയിലും മാത്രം 4300 പേർ അപേക്ഷിച്ചു. കഴിഞ്ഞകൊല്ലത്തെക്കാൾ 60 ശതമാനം കൂടുതൽ.
നവംബറിൽ ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ചില ഹോളിവുഡ് താരങ്ങളും സെലിബ്രിറ്റികളും യുഎസ് വിട്ടിരുന്നു. അവതാരകരായ എല്ലെൻ ഡെജെനേഴ്‌സ്, റോസി ഒഡൊണെൽ എന്നിവരാണ് അതിൽ പ്രധാനികൾ.
ദീർഘകാലതാമസം അനുവദിക്കുന്ന ഫ്രഞ്ച് വീസയ്ക്ക് 2025-ലെ ആദ്യ മൂന്നുമാസം അപേക്ഷിച്ചത് 2383 പേർ. അതിൽ 2178 പേർക്ക് ഫ്രാൻസ് വീസ നൽകി. കഴിഞ്ഞകൊല്ലം ആകെ അപേക്ഷിച്ചത് 1980 ആയിരുന്നു.ഇക്കൊല്ലം ആദ്യപാദത്തിൽ 1708 പേർ ബ്രിട്ടീഷ് വിസയ്ക്കും അപേക്ഷിച്ചു. ഇറ്റലി ലക്ഷ്യമിടുന്നവരുടെ എണ്ണവും കൂടി. എങ്കിലും 34 കോടി ജനസംഖ്യയുള്ള യുഎസിനെ സംബന്ധിച്ച് നാമമാത്രമാണ് ഈ എണ്ണം.