കാൻബെറ: ഓസ്‌ട്രേലിയയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മധ്യ ഇടതുപക്ഷ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്ക്. ആന്തണി ആൽബനീസ് പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഉറപ്പായി. ഓസ്‌ട്രേലിയൻ മൂല്യങ്ങൾക്കായാണ് ഇത്തവണ ജനങ്ങൾ വോട്ട് ചെയ്‌തതെന്ന് ആന്തണി ആൽബനീസ് പറഞ്ഞു.
എല്ലാവർക്കും നീതി, എല്ലാവർക്കും അവസരം എന്ന മുദ്രാവാക്യത്തെ ജനങ്ങൾ ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു. പ്രതിനിധി സഭയിലെ 150 സീറ്റിലേക്കും സെനറ്റിലെ 76ല്‍ 40 സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.76 സീറ്റാണ് സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ട ഭൂരിപക്ഷം. 65 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ പ്രതിനിധി സഭയിൽ ലേബര്‍ പാര്‍ടി 85 സീറ്റുകളില്‍ മേൽക്കൈ നേടി.
പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണിന്റെ നേതൃത്വത്തിലുള്ള ലിബറല്‍- നാഷണല്‍ സഖ്യം 40 സീറ്റിൽ ഒതുങ്ങി. ഒമ്പത് സീറ്റിൽ സ്വതന്ത്രരാണ് മുന്നിൽ. പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണും പരാജയപ്പെട്ടു. ലേബര്‍ സ്ഥാനാര്‍ഥി അലി ഫ്രാന്‍സാണ് പീറ്റര്‍ ഡട്ടണെ പരാജയപ്പെടുത്തിയത്. പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പീറ്റര്‍ ഡട്ടൺ പ്രതികരിച്ചു. ഒമ്പതുവർഷം തുടർച്ചയായ വലതുപക്ഷ ഭരണത്തിനുശേഷം 2022ലാണ് മധ്യ ഇടതുപക്ഷ കക്ഷിയായ ലേബർ പാർടി വിജയിച്ചത്.