തിരുവനന്തപുരം : റീല്‍സിന്റെ ഫോട്ടോഷൂട്ടിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി അഭിനയിപ്പിച്ചുവെന്നും സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചെന്നുമുള്ള പരാതിയില്‍ വ്ലോഗർ മുകേഷ് എം.നായര്‍ക്കെതിരെ പോക്സോ കേസ്. കടയ്ക്കല്‍ സ്വദേശിയായ പതിനഞ്ചുകാരിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കോവളം പൊലീസാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണു നടപടി.
കോവളത്തെ റിസോര്‍ട്ടില്‍ വച്ച് ഫെബ്രുവരിയില്‍ വാലന്റൈന്‍സ് ഡേയുടെ ഭാഗമായാണ് റീല്‍സിന്റെ ചിത്രീകരണം നടന്നത്. പെണ്‍കുട്ടിയെ ഷൂട്ടിങ്ങിനായി എത്തിച്ച കോ-ഓര്‍ഡിനേറ്റര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഫോട്ടോഷൂട്ടില്‍ അഭിനയിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കളാണു പരാതി നല്‍കിയിരിക്കുന്നത്. ഫോട്ടോഷൂട്ടിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നു.
ഇത്തരത്തില്‍ ചിത്രീകരിച്ച റീല്‍സ് മുകേഷ് വിവിധ സമൂഹമാധ്യമ പ്ലാറ്റ്‍ഫോമുകളിൽ പങ്കുവച്ചതിനെ തുടര്‍ന്നു കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വിഡിയോ ചെയ്തതിനും മുകേഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു.