തിരുവനന്തപുരം: ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയുമായാണ് മുന്നോട്ട്പോകുന്നതെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ്. കളമശ്ശേരി കോളേജിലെ കഞ്ചാവ് വേട്ടയ്ക്ക് പിന്നിൽ സംഘടനകൾക്ക് ബന്ധമുണ്ടോയെന്ന് അറിയില്ല. ഏത് സംഘടന ആണെങ്കിലും ലഹരിക്കെതിരെ ഉരുക്ക് മുഷ്ടിയോടെ നേരിടുമെന്നും മന്ത്രി പറഞ്ഞു.
കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ഇച്ഛാശക്തി ഇല്ലാത്ത സർക്കാർ ഭരിക്കുന്നതുകൊണ്ടാണ് ലഹരി വ്യാപനം നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.പൊലീസ് വിചാരിച്ചാൽ 24 മണിക്കൂറിൽ മയക്കുമരുന്ന് മാഫിയയെ തകർക്കാൻ സാധിക്കും. ലഹരി മാഫിയയെ നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണ്ണ പരാജയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കളമശ്ശേരി കഞ്ചാവ് കേസിലെ എസ്എഫ്ഐ പങ്കാളിത്തം ഒറ്റപ്പെട്ട സംഭവമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. കേരളത്തിലെ എല്ലാ കോളജ് ഹോസ്റ്റലുകളിലും സമാനവസ്ഥയാണ്. സിപിഎം സർക്കാർ നടപടി എടുത്തില്ലെങ്കിൽ വലിയ ദുരന്തമുണ്ടാവും. പ്രതികളിൽ കെഎസ്‍യു പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വി.ഡി സതീശൻ പറഞ്ഞു.
അതേസമയം കളമശ്ശേരിയിലെ കഞ്ചാവ് കേസിൽ എസ്എഫ്ഐ വാദം തള്ളി പൊലീസ്. സംഭവത്തില്‍ അറസ്റ്റിലായ എല്ലാവർക്കും ഇതില്‍ പങ്കുണ്ടെന്ന് തൃക്കാക്കര എസിപി മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനയ്ക്ക് എത്തുമ്പോൾ പിടിയിലായ പ്രതികള്‍ മുറിയിലുണ്ടായിരുന്നു.എസ്എഫ്ഐ നേതാവായ അഭിരാജ് കഞ്ചാവ് പിടിച്ചെടുത്തശേഷമാണ് വന്നത് എന്ന് പറയുന്നത് ശരിയല്ല. വീഡിയോ തെളിവുകൾ ഉൾപ്പെടെ കൈവശമുണ്ടെന്നും പൊലീസ് പറഞ്ഞു.