വാഷിങ്ടൻ : അലസിപ്പിരിഞ്ഞ ട്രംപ്–സെലെൻസ്കി ചർച്ചയുയർത്തിയ അലകൾ അവസാനിക്കുന്നില്ല. വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ നടന്ന ചർച്ചയ്ക്കിടെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ രൂക്ഷമായി വിമർശിച്ചത്. ശക്തമായി തിരിച്ചടിച്ച സെലെൻസ്കി, ധാതു കൈമാറ്റ കരാർ ഒപ്പുവയ്ക്കാതെ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.
സെലെൻസ്കിയെ കണ്ടിട്ട് സമാധാനം ആഗ്രഹിക്കുന്നൊരാളായി തോന്നിയില്ലെന്നായിരുന്നു വിവാദ ചർച്ചയ്ക്കു ശേഷം ട്രംപിന്റെ പ്രതികരണം. യുക്രെയ്നും റഷ്യയും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലപാട് മയപ്പെടുത്തിയ സെലെൻസ്കി യുഎസിന്റെ പിന്തുണ യുക്രെയ്നിന് അനിവാര്യമാണെന്നും ട്രംപുമായി സൗഹൃദം തുടരാനാണ് ആഗ്രഹമെന്നും അദ്ദേഹത്തോടു നന്ദിയുണ്ടെന്നും വ്യക്തമാക്കി.
യുദ്ധം തുടരാനാണ് സെലെൻസ്കി ആഗ്രഹിക്കുന്നതെന്നു കുറ്റപ്പെടുത്തിയ റഷ്യ, യുഎസ് സന്ദർശനത്തെ നയതന്ത്ര പരാജയമെന്നു വിശേഷിപ്പിച്ചു. ജർമനിയും ഫ്രാൻസും അടക്കമുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അമേരിക്കൻ സഖ്യ രാജ്യങ്ങളായ യുകെ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയവയും യുക്രെയ്നിനു പിന്തുണ പ്രഖ്യാപിച്ചു. യുക്രെയ്നിൽ സെലെൻസ്കിക്കു ജനപിന്തുണയേറിയതായാണു വിലയിരുത്തൽ. യുകെയിലെത്തിയ സെലെൻസ്കി ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറുമായി കൂടിക്കാഴ്ച നടത്തും.