ന്യൂ ഡൽഹി: ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി. കേരള സർക്കാർ ആശമാരെ നിശബ്ദരാക്കാൻ ശ്രമിക്കുന്നുവെന്നും അടുത്ത വർഷം യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ വേതനം വർധിപ്പിക്കുമെന്നും പ്രിയങ്ക എക്‌സിൽ കുറിച്ചു.
കേരളത്തിൽ തുച്ഛമായ ഓണറേറിയമായ 7000 രൂപയാണ് ആശമാർക്ക് നൽകുന്നത്. ഇത് കർണാടകയിലും തെലങ്കാനയിലും ലഭിക്കുന്നതിനേക്കാൾ വളരെ കുറവാണ്. ആശ വർക്കർമാരുടെ പോരാട്ടം അന്തസ്സിനും ബഹുമാനത്തിനും വേണ്ടിയാണ്. പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ ഏറ്റവും വലിയ ശക്തികളിൽ ഒന്ന് ആശ വർക്കർമാർ ആണ്.
കോവിഡ് സമയത്ത് മുൻനിരയിൽ ജീവൻ പണയപ്പെടുത്തി പോരാടി.ആരോഗ്യ സംരക്ഷണം ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരിൽ പോലും എത്തുന്നുവെന്ന് ഉറപ്പാക്കി. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആശമാർക്ക് അർഹിക്കുന്ന ആദരവും അംഗീകാരവും ഉറപ്പാക്കും, പ്രിയങ്ക വ്യക്തമാക്കി.