ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമനേയി ചുമതലയേറ്റതിന് പിന്നാലെ വൻശക്തി രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര പോര് മുറുകുന്നു. മുജ്തബയെ ലക്ഷ്യം വെച്ചുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് ചൈന പ്രതികരിച്ചത്. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടൽ അനുവദിക്കില്ലെന്നും പുതിയ നേതാവിനെതിരായ ഏത് നീക്കവും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ബീജിങ്ങിൽ മുന്നറിയിപ്പ് നൽകി.
യുഎസ്-ഇസ്രായേൽ സഖ്യം സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾ ഒൻപതാം ദിവസത്തിലേക്ക് കടക്കവെയാണ് ചൈനയുടെ ഈ നിർണ്ണായക ഇടപെടൽ. മുൻ നേതാവ് അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ അധികാരമേറ്റ മുജ്തബയെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിഹസിച്ചിരുന്നു. മുജ്തബ ഒരു ‘ലൈറ്റ്‌വെയ്റ്റ്’ മാത്രമാണെന്നും അമേരിക്കയുടെ അംഗീകാരമില്ലാതെ ഇറാന്റെ പുതിയ നേതൃത്വത്തിന് മുന്നോട്ട് പോകാനാവില്ലെന്നുമാണ് ട്രംപിന്റെ നിലപാട്.
ഇറാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൈന ചൂണ്ടിക്കാട്ടി.മേഖലയിൽ നിർബന്ധിത ഭരണമാറ്റത്തിനുള്ള നീക്കങ്ങളെ എതിർക്കുമെന്ന് വ്യക്തമാക്കിയ ചൈന, ഇറാന്റെ സുരക്ഷ ഉറപ്പാക്കുമെന്ന സൂചനയാണ് നൽകുന്നത്. എന്നാൽ ഇസ്രായേലിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഏത് ഇറാൻ നേതാവും തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ആവർത്തിച്ചു. വൻശക്തികൾ രണ്ട് തട്ടിലായതോടെ പശ്ചിമേഷ്യയിലെ സംഘർഷം ഒരു ആഗോള യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.

