വത്തിക്കാൻ: സങ്കീർണമായ ശ്വാസകോശ അണുബാധയെത്തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമായി തുടരുന്നു.
88കാരനായ മാർപ്പാപ്പക്ക് വിളർച്ചയും കണ്ടെത്തിയതിനെത്തുടർന്ന് രക്തം കുത്തിവെച്ചെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ നില ഗുരുതരമാണെന്ന് വത്തിക്കാൻ വ്യക്തമാക്കി. ശനിയാഴ്ച മാർപാപ്പയുെട അഭാവത്തിലാണ് വത്തിക്കാൻ വിശുദ്ധവർഷ ആഘോഷങ്ങൾ നടത്തിയത്.
ന്യുമോണിയ ഗുരുതരമായ ശേഷം സംഭവിക്കാവുന്ന സെപ്‌സിസിന്റെ തുടക്കമായിരിക്കാമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. എന്നാൽ, അപകടനില തരണം ചെയ്തിട്ടില്ലെന്ന് സ്വകാര്യ ഡോക്ടറായ ലൂയിജി കാർബൺ പറഞ്ഞു. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ള മാർപാപ്പയെ ബ്രോങ്കൈറ്റിസ് മൂർച്ഛിച്ചതിനെത്തുടർന്നാണ് ഫെബ്രുവരി 14 ന് ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.