റിയാദ്: സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ രൂപീകരിച്ച പുതിയ കരാറിനെ സ്വാഗതം ചെയ്യുന്നതായി സൗദി അറേബ്യ. പാകിസ്താന്റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും കൈവരിച്ച ഈ നയതന്ത്ര നേട്ടത്തെ പിന്തുണയ്ക്കുന്നതായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി.
പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ശരീഫ് കിരീടാവകാശിയെ ഫോണിൽ വിളിച്ച് സംസാരിച്ചപ്പോഴാണ് സൗദി അറേബ്യയുടെ ഔദ്യോഗിക നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. മേഖലയിൽ ദീർഘകാല സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്ന ഒരു ശാശ്വത കരാറിലേക്ക് ഇരുപക്ഷവും എത്തിച്ചേരുകയെന്നതാണ് സൗദി അറേബ്യയുടെ ആഗ്രഹമെന്ന് കിരീടാവകാശി സംഭാഷണത്തിനിടെ സൂചിപ്പിച്ചു.
അമേരിക്കയും ഇറാനും തമ്മിൽ ഇത്തരമൊരു ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതിലേക്ക് നയിച്ച പ്രക്രിയയിൽ സൗദി അറേബ്യ നൽകിയ നിർണായക പിന്തുണയ്ക്കും പങ്കിനും പാക് പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ശരീഫ് കിരീടാവകാശിയെ പ്രത്യേകം അഭിനന്ദിച്ചു. മേഖലയിലെ പുതിയ നയതന്ത്ര നീക്കങ്ങൾക്ക് പുറമെ, സൗദിയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ചും വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം ശക്തമാക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ചും ഇരുനേതാക്കളും ടെലിഫോൺ ചർച്ചയിൽ വിശദമായി സംസാരിച്ചു.

