ന്യൂ ഡൽഹി : ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രേഖ ഗുപ്തക്ക് ഒപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. വിദ്വേഷ പ്രസംഗ കേസ് പ്രതി കപിൽ മിശ്രയും മന്ത്രിസഭയിലുണ്ട്. പർവേശ് വർമ ഉപമുഖ്യമന്ത്രിയായേക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ തുടങ്ങിയ ദേശീയ നേതാക്കളുടെ വലിയ നിര തന്ന ചടങ്ങിൽ പങ്കെടുത്തു. ഡൽഹി രാം ലീല മൈതാനത്ത് വച്ചു നടന്ന ചടങ്ങിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന രേഖ ഗുപതക്ക് സത്യവാചകം ചൊല്ലി കൊടുത്തു. രേഖ ഗുപ്തക്ക് ഒപ്പം പർവേഷ് വർമ,ആശിഷ് സൂദ്, മഞ്ജീന്ദർ സിങ് സിർസ രവീന്ദർ ഇന്ദ്രജ് സിങ്,കപിൽ മിശ്ര, പങ്കജ് കുമാർ സിങ് തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.
ജാട്ട്, സിഖ്, പഞ്ചാബി, ദളിത് വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് മന്ത്രിമാർ. ഡൽഹിയുടെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം രേഖ ഗുപ്ത പ്രതികരിച്ചു.വിദ്വേഷപ്രസംഗകേസിലെ പ്രതിയാണ് മന്ത്രിസഭയിലെ അംഗമായ കപിൽമിശ്ര.
2020ൽ കപിൽമിശ്രയുടെ വിദ്വേഷപ്രസംഗത്തിൻ്റെ പിറ്റേദിവസമാണ് ഡൽഹി കലാപം പൊട്ടിപുറപ്പെട്ടത്. ബിജെപി മുഖ്യമന്ത്രിമാർ, എൻഡിഎ സഖ്യകക്ഷി നേതാക്കൾ തുടങ്ങിയവരും ചടങ്ങിന് എത്തി. അതേസമയം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ബീഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ എന്നിവർ ചടങ്ങിന് എത്തിയില്ല.