കൊച്ചി : മുട്ടിൽ മരമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് എടുത്ത കേസിൽ പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. കേസ് റദ്ദ് ചെയ്യണമെന്ന അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. നേരത്തെ ഇതേ ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു.
വനം വകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വയനാട്ടിലെ മരം അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ വിൽക്കാൻ ശ്രമിച്ചതിനാണ് കേസെടുത്തത്. മരങ്ങൾ കൊണ്ടുപോകാൻ ഫോം 3 പാസ് ആവശ്യമില്ലെന്ന് ആയിരുന്നു പ്രതികളുടെ വാദം. വിചാരണ നേരിടാൻ മതിയായ കുറ്റങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അമ്പലമേട് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ മര കമ്പനിക്ക് വിൽപ്പന നടത്തിയിരുന്നു. മരം പിന്നീട് വനം വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു.

