വാഷിംഗ്ട്ടൻ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച AI ചിത്രങ്ങളും വിചിത്രമായ പോസ്റ്റുകളും ചർച്ചയാകുന്നു. സെപ്റ്റംബർ 6ന് ജോർജ് വാഷിങ്ടൺ, ഹൾക്ക് ഹോഗൻ, ഭാവിയിലെ റോബോട്ടുകൾ എന്നിവർക്കൊപ്പമുള്ളതായി ചിത്രീകരിച്ച AI ചിത്രങ്ങളാണ് ട്രംപ് പങ്കുവച്ചത്.
ഇറാനുമായി ബന്ധപ്പെട്ട ചിത്രങ്ങളും ലേക്ക് ഒന്റാരിയോയുടെ പേര് ‘ലേക്ക് അമേരിക്ക’ എന്നാക്കണമെന്ന ആശയവും ഉൾപ്പെടെ നിരവധി പോസ്റ്റുകൾ ട്രംപ് പങ്കുവച്ചു. “ചന്ദ്രൻ നമ്മുടേതാണ്” എന്ന കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തു.ട്രംപിന്റെ ഓൺലൈൻ പ്രവർത്തനങ്ങളെ ഡെമോക്രാറ്റ് രാഷ്ട്രീയ കമന്റേറ്ററും TikTok ക്രിയേറ്ററുമായ 23കാരൻ ഹാരി സിസൺ രൂക്ഷമായി വിമർശിച്ചു. ട്രംപ് ‘മാനസികാരോഗ്യ പ്രശ്നത്തിലൂടെയാണ് കടന്നുപോകുന്നതെന്ന്’ ആരോപിച്ച സിസൺ, ഭരണഘടനയിലെ 25-ാം ഭേദഗതി പ്രയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ സിസണിന്റെ പരാമർശം രാഷ്ട്രീയ വിമർശനം മാത്രമാണെന്നും അത് മെഡിക്കൽ രോഗനിർണയമായി കണക്കാക്കാനാകില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ട്രംപിന്റെ പോസ്റ്റുകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ചിലർ അദ്ദേഹത്തെ വിമർശിച്ചപ്പോൾ, മറ്റുചിലർ ട്രംപിന്റെ പതിവ് സോഷ്യൽ മീഡിയ ശൈലിയുടെ ഭാഗമാണ് ഇത്തരം പോസ്റ്റുകളെന്ന് ചൂണ്ടിക്കാട്ടി.റഷ്യൻ എണ്ണ, ഇറാൻ, ഖാർഗ് ദ്വീപ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളും ട്രംപ് പങ്കുവച്ചിരുന്നു. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന്റെ ചിത്രം “ബൈ ബൈ, ഖാർഗ്” എന്ന കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.
ട്രംപ് തന്റെ രണ്ടാം ഭരണകാലത്ത് AI ഉപയോഗിച്ച് സൃഷ്ടിച്ച നിരവധി ചിത്രങ്ങളും വീഡിയോകളും Truth Socialൽ പങ്കുവച്ചിട്ടുണ്ട്. രാഷ്ട്രീയ പരാമർശങ്ങൾ, പരിഹാസം, വിമർശകർക്കെതിരായ ആക്രമണം, സ്വന്തം പ്രതിച്ഛായ ഉയർത്തിക്കാട്ടുന്ന ചിത്രങ്ങൾ എന്നിവയാണ് ഇത്തരം പോസ്റ്റുകളിൽ പ്രധാനമായും കാണുന്നത്.

