മയാമി : പ്യൂർട്ടോ റിക്കോയിൽ നിന്ന് എത്തിയ ആമസോൺ എയർ ചരക്കുവിമാനം മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേ മറികടന്ന് അപകടത്തിൽപ്പെട്ട് അഞ്ച് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. മയാമി-ഡേഡ് കൗണ്ടി മേയർ ഡാനിയേല ലെവിൻ കാവയാണ് ഞായറാഴ്ച വൈകിട്ട് ഇക്കാര്യം അറിയിച്ചത്.മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ അന്വേഷണം നടത്താൻ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) ചെയർപേഴ്സൺ ജെന്നിഫർ ഹോമെൻഡിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ അയയ്ക്കുമെന്ന് NTSB അറിയിച്ചു.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) ആമസോണും പ്രത്യേകം പ്രസ്താവനകളിലൂടെ അപകടം സ്ഥിരീകരിച്ചു. സെപ്റ്റംബർ 6 ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് 21 എയർ ഫ്ലൈറ്റ് 7598 മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷം റൺവേ മറികടന്നതെന്ന് FAA അറിയിച്ചു. ബോയിങ് 767-300 ചരക്കുവിമാനം പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള ലൂയിസ് മുനോസ് മറീൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെട്ടത്.മയാമി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ 21 എയർ പ്രവർത്തിപ്പിച്ച ആമസോൺ എയർ വിമാനം അപകടത്തിൽപ്പെട്ടതായി ആമസോൺ വക്താവ് കെല്ലി നാന്റൽ പറഞ്ഞു.
സ്ഥിതിഗതികൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ പ്രാദേശിക അധികൃതരുമായി അടുത്ത് സഹകരിക്കുകയാണെന്നും അവർ വ്യക്തമാക്കി.അപകടത്തിൽപ്പെട്ട എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് നിലവിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും ബാധിക്കപ്പെട്ടവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ആമസോൺ അറിയിച്ചു.
Flightradar24-ന്റെ പ്രാഥമിക വിവരങ്ങൾ പ്രകാരം റൺവേയിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ വിമാനം മണിക്കൂറിൽ ഏകദേശം 206 കിലോമീറ്റർ വേഗതയിലായിരുന്നു. അപകടത്തെ തുടർന്ന് മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ ഗ്രൗണ്ട് സ്റ്റോപ്പ് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം പിൻവലിച്ചു. നാല് റൺവേകളിൽ രണ്ടെണ്ണം വീണ്ടും തുറന്നതായി അധികൃതർ അറിയിച്ചു.

