വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും പ്രധാനമന്ത്രി മോദിക്കൊപ്പമുണ്ടായിരുന്നു. ഡോണൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
മോദി തൻ്റെ ഉറ്റ സുഹൃത്താണ് എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് ചർച്ചയ്ക്ക് തുടക്കമിട്ടത്.“ഇന്ത്യൻ പ്രധാനമന്ത്രി മോദി ഇവിടെ എത്തിച്ചേർന്നതിൽ സന്തോഷമുണ്ട്. അദ്ദേഹം വളരെക്കാലമായി എന്റെ ഒരു നല്ല സുഹൃത്താണ്. ഞങ്ങൾ നമ്മിൽ മനോഹരമായ ഒരു ബന്ധം ഉണ്ട്, കഴിഞ്ഞ 4 വർഷ കാലയളവിൽ ഞങ്ങൾ ആ ബന്ധം തുടർന്നുപോന്നു. ഞങ്ങൾക്ക് സംസാരിക്കാൻ വളരെ ഏറെ കാര്യങ്ങളുണ്ട് എന്ന് ഞാൻ കരുതുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സംബന്ധിച്ചാണ് കൂടുതലായി സംസാരിക്കാനുള്ളത് ഒന്നാമതായി ഞങ്ങളുടെ എണ്ണയും പ്രകൃതി വാതകവും ഇന്ത്യ ധാരാളം വാങ്ങും എന്നു കരുതുന്നു. കാരണം അത് ഏറ്റവും കൂടുതലുള്ള രാജ്യം അമേരിക്കയാണ്.” – ട്രംപ് പറഞ്ഞു.
പ്രസിഡന്റ് ട്രംപ് എപ്പോഴും യുഎസിന്റെ ദേശീയ താൽപ്പര്യം പരമോന്നതമായി നിലനിർത്തുന്നതിൽ കാണിക്കുന്ന ശ്രദ്ധ അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നതായി മോദി പറഞ്ഞു. “പ്രസിഡന്റ് ട്രംപിനെപ്പോലെ, ഇന്ത്യയുടെ താൽപ്പര്യങ്ങൾ പരമോന്നതമായി നിലനിർത്താനും പ്രവർത്തിക്കാനും കഴിയുന്നത് എനിക്ക് ലഭിച്ച ഒരു വലിയ ഭാഗ്യമാണ്.” – പ്രധാനമന്ത്രി മോദി പറഞ്ഞു. Amke America Great Again എന്ന ട്രംപിൻ്റെ ക്യാംപെയ്ൻ പോലെ Make India Great Again എന്നതാണ് തൻ്റെ ലക്ഷ്യമെന്നും ഈ ലക്ഷ്യങ്ങളിലേക്ക് ഇരുരാജ്യങ്ങളും ഒന്നിച്ചു പോകുമ്പോൾ അതൊരു മെഗാ പദ്ധതിയായി മാറും എന്നും മോദി പറഞ്ഞു.
യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്ന ഇന്ത്യക്കാരെ തിരികെ സ്വീകരി ക്കാൻ ഇന്ത്യ തയ്യാറാണ്. എന്നാൽ അത് അവിടെ മാത്രം ഒതുങ്ങുന്നില്ല. ഇവർ സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അവർക്ക് വലിയ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. അവരിൽ ഭൂരിഭാഗവും വഴിതെറ്റിക്കപ്പെട്ട് ഇവിടെ എത്തിപ്പെട്ടവരാണ്.അതിനാൽ, ഈ മനുഷ്യക്കടത്ത് സംവിധാനത്തെ മുഴുവൻ ഇല്ലാതാക്കണം. മനുഷ്യക്കടത്ത് അവസാനിപ്പിക്കുന്നതിന് അത്തരമൊരു ആവാസവ്യവസ്ഥയെ അതിന്റെ വേരുകളിൽ നിന്ന് നശിപ്പിക്കാൻ യുഎസും ഇന്ത്യയും ഒരുമിച്ചു നിൽക്കണം. അത്തരം ആവാസവ്യവസ്ഥയെ പൂർണമായും ഇല്ലാതാക്കാൻ പ്രസിഡന്റ് ട്രംപ് ഇന്ത്യയുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.” – പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രതിരോധ കരാറിൽ അമേരിക്ക ഇന്ത്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്നും അതോടെ അത്യാധുനിക സ്റ്റെൽത്ത് വിമാനങ്ങളുള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബിൽ ഇന്ത്യയും ചേരുമെന്നും ട്രംപ് പറഞ്ഞു.“ഈ വർഷം മുതൽ, ഇന്ത്യയിലേക്കുള്ള പ്രതിരോധ – ആയുധ വിൽപ്പന ഞങ്ങൾ നിരവധി ബില്യൺ ഡോളറായി വർദ്ധിപ്പിക്കും. ആത്യന്തികമായി ഇന്ത്യയ്ക്ക് എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ നൽകുന്നതിനുള്ള വഴിയൊരുക്കും,” ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.