ദില്ലി: ദില്ലി തെരഞ്ഞെടുപ്പിൽ കൂടുതൽ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും. ആക്സിസ് മൈ ഇന്ത്യയും ടുഡേയ്സ് ചാണക്യയുടെയും ഫലങ്ങൾ വൈകുന്നേരത്തോടുകൂടി പ്രസിദ്ധീകരിക്കും. സി – വോട്ടറും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവ്വേ ഫലങ്ങൾ പുറത്തുവിടും. സീറ്റ് സംഖ്യകൾക്ക് പകരം മണ്ഡലങ്ങൾ സംബന്ധിച്ചുള്ള ശതമാന കണക്കാകും സി വോട്ടർ പ്രസിദ്ധീകരിക്കുക.
27 വർഷത്തിനു ശേഷം രാജ്യ തലസ്ഥാനത്ത് ബി.ജെ.പി ഭരണത്തിലേറുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി ആം ആദ്മി പാർട്ടി രംഗത്ത് വന്നിരിക്കുകയാണ് . തുടർച്ചയായ നാലാം തവണയും അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയാകുമെന്നും എക്സിപോളുകൾ മുമ്പും തെറ്റിയിട്ടുണ്ടെന്നും എ.എ.പി ദേശീയ വക്താവ് റീന ഗുപ്ത പറഞ്ഞു.
“2013, 2015, 2020 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ എ.എ.പി വളരെ കുറച്ച് സീറ്റുകൾ നേടുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. എന്നാൽ ഫലം വന്നപ്പോൾ എത്ര വലിയ വ്യത്യാസമുണ്ടായിരുന്നു എന്ന് കണ്ടതാണ്. ഡൽഹി ജനത ഇത്തവണയും എ.എ.പിക്കൊപ്പമാണ്. അരവിന്ദ് കെജ്രിവാൾ നാലാം തവണയും മുഖ്യമന്ത്രിയായി അധികാരമേൽക്കും” -റീന ഗുപത പറഞ്ഞു.
ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിപക്ഷവും ബി ജെ പി അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം. എന്നാൽ ഈ പ്രവചനങ്ങൾ എല്ലാം തള്ളുകയാണ് ആം ആദ്മി പാർട്ടി. എക്സിറ്റ്പോൾ ഫലങ്ങൾ അനുകൂലമായതോടെ വലിയ ആത്മവിശ്വാസത്തിലാണ് ബി ജെ പി ക്യാമ്പ്.