പുതുതായി അധികാരമേറ്റ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു..ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും പ്രധാനമന്ത്രി മോദിയെയും ഇന്ത്യയെയും യഥാർത്ഥ സുഹൃത്തുക്കളായി കണക്കാക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ലോകസമാധാനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു നേതാക്കളും സമ്മതിച്ചതായി മാധ്യമ വൃത്തങ്ങൾ റിപ്പോർട്ട് ചെയുന്നു.
എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം. അദ്ദേഹത്തിന്റെ ചരിത്രപരമായ രണ്ടാം ടേമിന് അഭിനന്ദനങ്ങൾ. പരസ്പര പ്രയോജനകരവും വിശ്വസനീയവുമായ ഒരു പങ്കാളിത്തത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കും വേണ്ടി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും,” പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.
നവംബർ 7 ന് നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി അദ്ദേഹവുമായി സംസാരിച്ചിരുന്നു. ജനുവരി 20 ന് വാഷിംഗ്ടണിലെ യുഎസ് ക്യാപിറ്റോളിൽ നടന്ന ചടങ്ങിലാണ് ജോ ബൈഡന്റെ പിൻഗാമിയായി ഡോണൾഡ് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. മുൻ പ്രസിഡന്റുമാരും ശതകോടീശ്വരരായ വ്യവസായ പ്രമുഖരും ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുത്തു എന്നത് ശ്രദ്ധേയമാണ്. യുഎസിന്റെ ക്ഷണം സ്വീകരിച്ച് ജയശങ്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ കത്ത് ട്രംപിന് കൈമാറി.

