ടെൽഅവീവ്: ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ആവശ്യമെങ്കിൽ യുദ്ധം തുടരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത് ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയമാണ്. ഇസ്രായേലിന് പോരാട്ടം തുടരാൻ അവകാശമുണ്ടെ്. വെടിനിർത്തൽ കരാർ നടപ്പാക്കാൻ കഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു.
യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. കരാർ പ്രകാരം വിട്ടയക്കുന്ന ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിടാതെ വെടിനിർത്തലിന് ഇല്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. ഹമാസ് ഇത് പാലിച്ചില്ലെങ്കിൽ യുദ്ധം തുടരാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് നെതന്യാഹു പറഞ്ഞു. വെടിനിർത്തലിൻ്റെ അന്തിമ തീരുമാനം സുരക്ഷ ക്യാബിനറ്റ് സർക്കാരിന് വിട്ടിരുന്നു. കാബിനറ്റിലും വെടിനിർത്തലിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചു.
15 മാസത്തെ യുദ്ധത്തിന് അവസാനം കുറിച്ചുകൊണ്ടാണ് വെടിനിർത്തൽ കരാറിൽ ഇസ്രായേലും ഹമാസും ഒപ്പ് വച്ചത്. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായെന്ന് ഖത്തറിന്റെ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ത്താനിയാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയിൽ നടന്ന ചർച്ചകൾക്കൊടുവിലായിരുന്നു തീരുമാനം. കഴിഞ്ഞ മേയിൽ അമേരിക്ക മുന്നോട്ട് വെച്ച സമാധാന കരാറിന്റെ കരട് രേഖയാണ് ഇപ്പോൾ പ്രാവർത്തികമായത്.
ഡോണൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന 20ന് മുൻപ് വെടിനിർത്തൽ പ്രഖ്യാപനം നടത്താൻ യുഎസ് സമ്മർദം ചെലുത്തിയിരുന്നു. സമാധാന കരാർ അമേരിക്കൻ നയതന്ത്രത്തിന്റെയും, ദീർഘമായ ചർച്ചകളുടെയും ഫലമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
അതേസമയം ഇത് ഗാസ ജനതയുടെ ധീരതയുടെ വിജയമാണെന്നായിരുന്നു ഹമാസിന്റെ പ്രതികരിണം. ഗാസയിൽ തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടതായി ഹമാസിൻ്റെ ആക്ടിംഗ് ഗാസ മേധാവി ഖലീൽ അൽ-ഹയ്യ പറഞ്ഞിരുന്നു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ കടന്നുകയറി 1139 പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് യുദ്ധം ആരംഭിച്ചത്. 2023 നവംബറിലെ വെടിനിര്‍ത്തല്‍സമയത്ത് 105 പേരെ മോചിപ്പിച്ചിരുന്നു. പകരമായി ഇസ്രയേലില്‍ തടവിലുണ്ടായിരുന്ന 240 പലസ്തീന്‍കാരെയും മോചിപ്പിച്ചു. ബന്ദികളില്‍ 94 പേരെ ഇനിയും വിട്ടുകിട്ടാനുണ്ട്. അവരില്‍ മുപ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഇസ്രയേല്‍ പറയുന്നത്.
മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും സമാധാന കരാർ നടപ്പിലാക്കുക. ആദ്യ ഘട്ടത്തിന്‍റെ കാലാവധി 42 ദിവസമാണ്. ആദ്യഘട്ടത്തിൽ ഹമാസിന്റെ ബന്ദികളായ 100 പേരിൽ 33 പേരെ മോചിപ്പിക്കും.
പകരം ഇസ്രയേൽ തടവിലാക്കിയ നൂറിലേറെ പലസ്തീൻകാരെ വിട്ടയയ്ക്കും.ഗാസയിലെ ജനവാസമേഖലകളിൽനിന്ന് ഇസ്രയേൽ സൈന്യം പിൻമാറും. പുരുഷന്മാരായ ബന്ദികളുടെ മോചനം രണ്ടാം ഘട്ടത്തിൽ ഉണ്ടാകുമെന്നാണ് വിവരം. ഗാസയുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടകാര്യങ്ങളാകും മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ ഉണ്ടാവുക.