തെൽഅവീവ്: മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ധാരണയിലെത്തിയ ഗസ്സ വെടിനിർത്തൽ കരാറിനെ ലോകരാജ്യങ്ങൾ സ്വാഗതം ചെയ്യുമ്പോഴും ഇസ്രായേലിന്‍റെ ഒളിച്ചുകളി. യുദ്ധ മന്ത്രിസഭയിൽ കരാറിന്മേലുള്ള വോട്ടെടുപ്പ് വൈകിപ്പിക്കുകയാണ് ഇസ്രായേൽ .കരാർ വ്യവസ്ഥകളിൽ ഹമാസ് വാഗ്ദാന ലംഘനം നടത്തിയെന്നാരോപിച്ചാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യാഴാഴ്ച രാവിലെ ചേരാനിരുന്ന മന്ത്രിസഭ യോഗം വൈകിപ്പിക്കുന്നത്.
എന്നാൽ, ഹമാസ് ഈ ആരോപണം നിഷേധിച്ചു. കരാറിലെ എല്ലാ വ്യവസ്ഥകളും പാലിക്കാൻ ഹമാസ് പ്രതിജ്ഞാബദ്ധമാണെന്ന് മുതിർന്ന വക്താവ് ഇസ്സത് അൽ രിശ്ഖ് അറിയിച്ചു. വെടിനിർത്തലിനോടുള്ള ഇസ്രായേൽ മന്ത്രിസഭയിലെ തീവ്ര വലതുപക്ഷത്തിന്റെ എതിർപ്പാണ് മന്ത്രിസഭ യോഗം വൈകാൻ കാരണമെന്നാണ് റിപ്പോർട്ട്.
കരാർ പ്രകാരം ഞായറാഴ്ച വെടിനിർത്തൽ പ്രാബല്യത്തിൽ വരേണ്ടതുണ്ടെങ്കിലും ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. വെടിനിർത്തൽ തീരുമാനം പുറത്തുവന്നതിനുശേഷം ഇസ്രായേൽ ഗസ്സയിൽ രൂക്ഷമായ വ്യോമാക്രമണമാണ് നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 81 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. മധ്യസ്ഥരുമായും ഇസ്രായേലുമായുമുണ്ടാക്കിയ കരാറിൽ അവസാനനിമിഷം ഹമാസ് ചില തിരുത്തലുകൾ വരുത്തിയെന്നാണ് നെതന്യാഹുവിന്റെ ആരോപണം. കരാറിലെ എല്ലാ വ്യവസ്ഥകളും അംഗീകരിക്കാതെ മന്ത്രിസഭ യോഗം ചേരില്ലെന്നും പ്രധാനമന്ത്രി കാര്യാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
യു.എസും ഖത്തറും ഈജിപ്തുമടക്കം രാജ്യങ്ങളുടെ മധ്യസ്ഥതയിൽ മാസങ്ങൾ നീണ്ട നീക്കങ്ങൾക്കൊടുവിൽ ബുധനാഴ്ച രാത്രിയാണ് ഹമാസും ഇസ്രായേലും വെടിനിർത്തൽ കരാർ അംഗീകരിച്ചത്. ഗസ്സയിൽനിന്ന് ഘട്ടംഘട്ടമായി സൈനിക പിൻമാറ്റവും ബന്ദികളുടെ കൈമാറ്റവും ഫലസ്തീനി തടവുകാരുടെ മോചനവും ഇതിന്റെ ഭാഗമായി നടപ്പാക്കാനായിരുന്നു കരാർ. മൂന്ന് ഘട്ടങ്ങളിലായി വെടിനിർത്തൽ നടപ്പാക്കാനായിരുന്നു നീക്കം. ആദ്യ ഘട്ടത്തിൽ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിങ്ങനെ 33 ബന്ദികളെയാകും വിട്ടയക്കുക. പരിക്കേറ്റവർ, രോഗികൾ എന്നിവരെയും മോചിപ്പിക്കും. മൂന്ന് ബന്ദികൾ ഒന്നാം ദിവസം മോചിതരാകും.
ഏഴാം നാൾ നാലു പേരും 14ാം ദിനത്തിൽ മൂന്നുപേരും പുറത്തെത്തും. 28, 35 ദിവസങ്ങളിൽ മൂന്നു പേർ വീതം മോചിതരാകും. കരാർ പ്രകാരം അവശേഷിച്ചവർ അവസാന ആഴ്ചയിലാകും പുറത്തെത്തുക. ഇസ്രായേൽ സേനാ പിന്മാറ്റവും അനുബന്ധമായി ആരംഭിക്കും. രണ്ട്, മൂന്ന് ഘട്ടങ്ങളുടെ വിശദാംശങ്ങൾ വെടിനിർത്തലിന്റെ 16ാം നാൾ ആരംഭിക്കും.
രണ്ടാം ഘട്ടത്തിൽ പട്ടാളക്കാർ, റിസർവ് സേനാംഗങ്ങൾ എന്നിവരാകും വിട്ടയക്കപ്പെടുക. പകരമായി ഫലസ്തീൻ തടവുകാരുടെ മോചനവും നടക്കും. 1,000 ഫലസ്തീൻ തടവുകാരെ വിട്ടയക്കാമെന്ന് സമ്മതിച്ചതിൽ 190 പേർ 15 വർഷമോ അതിലേറെയോ ജയിൽ ശിക്ഷ വിധിക്കപ്പെട്ടവരാണ്. ഇതേ ഘട്ടത്തിൽ വടക്കൻ ഗസ്സയിലേക്ക് മടക്കവും അനുവദിക്കും. 23 ലക്ഷം ജനസംഖ്യയുള്ള ഗസ്സയിൽ ഒരിക്കലെങ്കിലും പലായനം ചെയ്യാത്തവർ അത്യപൂർവമാകും. ഗസ്സയുടെ പുനർനിർമാണമാണ് മൂന്നാം ഘട്ടത്തിൽ നടക്കുക. ഈ ഘട്ടത്തിലും ഇസ്രായേൽ സേന ഗസ്സയിൽ തുടരും. 2023 ഒക്ടോബറിൽ ഹമാസ് ആക്രമണത്തിൽ 251 ബന്ദികളെ പിടികൂടിയതിൽ 94 പേരാണ് ഇപ്പോഴും ഹമാസ് പിടിയിലുള്ളത്. ഇവരിൽ 60 ഓളം പേർ മാത്രമാണ് ജീവനോടെയെന്നാണ് അനുമാനം. ബന്ദികളുടെ മോചനത്തിന് പകരമായി 1,000 ഫലസ്തീനികളെ ഇസ്രായേൽ വിട്ടയക്കും.